ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ നവീന്‍ ആര്? വെടിയുണ്ടകള്‍!! അന്വേഷണം വഴിത്തിരിവില്‍
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹിക വിഷയങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് തീവ്രഹിന്ദു സംഘടനാ പ്രവര്ത്തകന്. തങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് റാഡിക്കല്‍ സംഘങ്ങള്‍ തുടര്‍ച്ചയായി വാദിക്കുന്നതിനിടെയാണ് കെടി നവീന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി തീവ്ര ഹിന്ദു സംഘടനകളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇയാളെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. വെടിയുണ്ടകളുമായി പിടിയിലായ നവീനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗൗരി ലങ്കേഷ് വധത്തിലുള്ള പങ്ക് വ്യക്തമായത്...
വെടിയേറ്റ് മരിച്ച ഗൗരി ലങ്കേഷ്
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വീടിന് മുന്നില്‍ വച്ച് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ച സംഘം വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു. പ്രതികളെ പിടിക്കാന്‍ സാധിക്കാത്ത അന്വേഷണ സംഘം വ്യാപക വിമര്‍ശനം നേരിടവെയാണ് നവീന്‍ കുമാറിന്റെ അറസ്റ്റ്.
നവീന്‍ ആരാ
മാണ്ഡ്യയിലെ മധൂര്‍ സ്വദേശിയാണ് നവീന്‍. ബസ് സ്റ്റാന്റില്‍ വച്ച് വെടിയുണ്ടകളും തോക്കുകളുമായിട്ടാണ് ഇയാളെ പിടികൂടിയത്. ഗൗരി ലങ്കേഷ് വധത്തില്‍ നവീന്‍ പങ്കുണ്ടെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ബോധ്യമായി. ഇയാളുടെ സുഹൃത്തുകളും ഇക്കാര്യം ശരിവയ്ക്കുന്ന മൊഴികള്‍ നല്‍കിയിട്ടുണ്ട്.
കുറ്റം സമ്മതിച്ചെന്ന് പോലീസ്
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഇയാള്‍ സമ്മതിച്ചെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ എട്ട് ദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്താല്‍ ബാക്കിയുള്ള പ്രതികളെ കുറിച്ചും വിവരം ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.
സിസിടിവി ദൃശ്യങ്ങള്‍
കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ പരിശോധിച്ചിരുന്നു. പുതിയ പശ്ചാത്തലത്തില്‍ വീണ്ടും പരിശധിക്കുമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍മല റാണി കോടതിയെ അറിയിച്ചു.
ആയുധ കൈമാറ്റം
പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഉപ്പാര്‍പേട്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് നവീനെ പോലീസ് പിടികൂടിയത്. ബസ് സ്റ്റാന്റില്‍ നിന്ന് ആയുധങ്ങളുമായി പിടിയിലാകുകയായിരുന്നു. മധൂരിലെ സുഹൃത്തുക്കളുമായി ഇയാള്‍ ആയുധം കൈമാറുന്നത് സംബന്ധിച്ച് സംസാരിച്ചുവെന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്.
സംഘപരിവാര്‍ ബന്ധം
ഹിന്ദു യുവ സേനയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് നവീന്‍ കുമാര്‍ എന്ന് പോലീസ് പറഞ്ഞു. മാത്രമല്ല, സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗ്രിതി സമിതി എന്നിവയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. കര്‍ണാടകയിലെ നിരവധി ആക്രമണസംഭവങ്ങളില്‍ ആരോപണ വിധേയരായ സംഘമാണ് ഹിന്ദു യുവസേന.
വെടിയുണ്ടകള്‍ക്ക് സാമ്യം
നവീനില്‍ നിന്ന് ലഭിച്ച വെടിയുണ്ടകളും ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെടിയുണ്ടകളും സാമ്യമുണ്ട്. കൊലയാളികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇത് നവീനുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശരീരത്തില്‍ തറച്ചത്
നാല് വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് ലഭിച്ചിരുന്നത്. പുരോഗമനവാദിയായ എംഎം കല്‍ബുര്‍ഗിയെ വധിച്ച സംഘവുമായി നവീന്‍ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരെയും കൊലപ്പെടുത്തിയത് ഒരേ തോക്ക് ഉപയോഗിച്ചാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഗോവിന്ദ് പന്‍സാരെ
മഹാരാഷ്ട്രയിലെ ഇടതുചിന്തകന്‍ ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകവും മേല്‍പ്പറഞ്ഞ രണ്ട് കൊലപാതകങ്ങളുമായി സാമ്യമുള്ള രീതിയിലായിരുന്നു. മൂന്ന് പേരും സംഘപരിവാര സംഘടനകളെ രൂക്ഷമായി വിമര്‍ശിക്കുന്നവരായിരുന്നു.
വാദങ്ങള്‍ പൊളിഞ്ഞു
നവീന്‍ കുമാറിന്റെ അറസ്റ്റോടെ റാഡിക്കല്‍ സംഘങ്ങളുടെ വാദമാണ് പൊളിയുന്നത്. ഗൗരി ലങ്കേഷ് വധത്തില്‍ തങ്ങള്‍ പങ്കില്ലെന്നായിരുന്നു ഇത്തരം തീവ്ര ഹിന്ദു സംഘടനകളുടെ വാദം. എന്നാല്‍ നവീന്‍ കുമാര്‍ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടത്തില്‍ ബിജെപിക്ക് തിരിച്ചടിയാണ് നവീന്റെ അറസ്റ്റ്.
ഗൗരി ലങ്കേഷ് വധത്തിൽ ഒരാള്‍ അറസ്റ്റിൽ: കേസിൽ നിർണായക വഴിത്തിരിവ്, അറസ്റ്റിലായത് കര്‍ണാടക സ്വദേശി!!