ഭക്തിയെ സ്ത്രീ – പുരുഷ വ്യത്യാസത്തില്‍ ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയില്ലെന്ന് ബൃന്ദ കാരാട്ട്
ദില്ലി: ഭക്തിയെ സ്ത്രീ - പുരുഷ വ്യത്യാസത്തില്‍ ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നും അവർ പറഞ്ഞു. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. പുരോഗമനപരമായ എല്ലാ കാര്യങ്ങളേയും എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് സുപ്രീം കോടതി വിധിയെന്നും ബൃന്ദ പറഞ്ഞു.
ആരാധനാലയങ്ങളില്‍ പോകാനുള്ള സ്വാതന്ത്രമാണ് അവര്‍ക്ക് ആവശ്യം, അതിനുള്ള നിര്‍ണായക വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു. ആരാധനാലയങ്ങളില്‍ പോകാണോ വേണ്ടയോ എന്നത് സ്ത്രീക്ക് തീരുമാനിക്കാം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി.

വിധിയെ വര്‍ഗീവത്കരിക്കുന്നു
അതേസമയം പ്രാര്‍ത്ഥിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഒരു മതവും വിലക്കുന്നില്ലെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു പറഞ്ഞു. ശബരി മല കാമ്പെയ്ന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള കാമ്പെയ്ന്‍ ആരംഭിക്കണ്ടേയെന്ന അഭിപ്രായം ശരിവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് ഖുശ്ബുവിന്റെ അഭിപ്രായ പ്രകടനം. ശബരിമല വിധിയെ വര്‍ഗീവത്കരിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും അവർ വ്യക്തമാക്കി.

ദൈവം ഒന്ന്...
ദൈവം ഒന്നാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇത് അംഗീകരിക്കുമെന്നും ഖുശ്ബു വ്യക്തമാക്കി. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുകയെന്നും ഖുശ്ബു പറഞ്ഞു. സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് താഴെയല്ല. ശബരിമല വിശ്വാസി സമൂഹം എന്ന പ്രത്യേക ഗണമില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ചരിത്രപരമായ വിധി
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍' സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. പ്രത്യേക സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ തടയുന്ന കേരള ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടങ്ങളിലെ 3(ബി) വകുപ്പ് റദ്ദാക്കി.

തുല്യതയാണ് വേണ്ടത്
വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് വിധി ന്യാത്തിൽ പറഞ്ഞു. ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുത്. ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ പ്രത്യേക ഗണമായി കാണാനാവില്ലെന്നും വിധിയിൽ പറയുന്നു. സ്ത്രീകളെ ശബരിമലയില്‍ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21-ാം വകുപ്പിന്റെ ലംഘനവുമാണ്. 41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് എടുക്കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. സ്ത്രീകളെ ദുര്‍ബലരായി കാണുന്നതാണ് ഈ വാദമെന്നും ജസ്റ്റിസ് നരിമാന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications