രാഹുലിനെ തിരികെ കൊണ്ടുവരണം: സോണിയോട് മനസ്സ് തുറന്ന് രാജ്യസഭാ എംപിമാർ, മുന്നിൽ നിന്ന് നയിക്കണമെന്ന്
ദില്ലി: കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി കോൺഗ്രസ് രാജ്യസഭാ എംപിമാർ. രാഷ്ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യാൻ രാഹുൽ ഗാന്ധിയെ പാർട്ടി പ്രസിഡന്റായി തിരികെ കൊണ്ടുവരണമെന്നാണ് എംപിമാരുടെ ആവശ്യം. വ്യാഴാഴ്ച കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് രാജ്യസഭാ എംപിമാരുടെ യോഗത്തിലാണ് രാഹുൽ ഗാന്ധിയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം എംപിമാർ ഉന്നയിച്ചത്. സോണിയാ ഗാന്ധി കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റിട്ട് ആഗസ്റ്റിൽ ഒരു മാസം തികയും.
'ബാലഭാസ്കറിന്റെ മരണം സിബിഐയ്ക്ക് വിട്ട പിണറായി എന്തുകൊണ്ട് സ്വര്ണ്ണക്കള്ളക്കടത്ത് കേസ് വിട്ടില്ല'
രാജീവ് സത്തവ്, പിഎൽ പൂനിയ, ദിഗ് വിജയ് സിംഗ്, നീരജ് ദാംഗി, ശക്തിസിംഗ് ഗോഹിൽ എന്നിങ്ങനെ നിരവധി രാജ്യസഭാംഗങ്ങളാണ് രാഹുൽ ഗാന്ധി പാർട്ടിയുടെ തലപ്പത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചത്. ജൂലൈ ആദ്യം രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ലോക്സഭാ എംപിമാരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച രാജ്യസഭാ എംപി കെസി വേണുഗോപാൽ ആവശ്യപ്പെട്ടതും രാഹുൽ ഗാന്ധി പാർട്ടിയെ മുന്നിൽ നിന്ന് നയിക്കണമെന്നാണ്.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സച്ചിൻ പൈലറ്റിനും ജ്യോതിരാതിദ്യ സിന്ധ്യയ്ക്കും വേണ്ടത്ര പ്രാധാന്യം പാർട്ടിക്കുള്ളിൽ ലഭിച്ചില്ലെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. കുറുമാറ്റം തടയുന്നതിന് വേണ്ടി താഴെത്തട്ടിലുള്ള കോൺഗ്രസ് നേതാക്കൾക്ക് സ്ഥാനക്കയറ്റം നൽകണമെന്നുമുള്ള അഭിപ്രായം യോഗത്തിൽ ഉയർന്നുവന്നിരുന്നു.
അടുത്ത മാസം പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കാനിരിക്കെയാണ് കോൺഗ്രസ് എംപിമാരുടെ യോഗം വിളിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനീസ് അതിക്രമങ്ങൾ, സാമ്പത്തിക ദുരുപയോഗം, കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിലുള്ള പാളിച്ചകൾ എന്നീ വിഷയത്തിൽ കോൺഗ്രസ് കേന്ദ്രത്തിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനമാണ് ഉയർത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളും കൊറോണ വൈറസ് വ്യാപനത്തിനിടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചു ചേർക്കുന്നത്.