നിങ്ങളേക്കാളും വലിയ വ്യാജവാർത്തക്കാരുണ്ടോ? അർണബിനോട് നന്നാകാൻ പറയൂ, കയ്യടി നേടി ആതിഷ് തസീര്‍
ദില്ലി: 'ഡിവൈഡര്‍ ഇന്‍ ചീഫ്' അഥവാ 'വിഭജനത്തിന്റെ തലവന്‍', ടൈം മാഗസിന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ തലക്കെട്ട് വന്‍ ചര്‍ച്ചയായിരുന്നു. 2019ൽ മോദിയെ കീറിമുറിച്ച് ലേഖനമെഴുതി ഞെട്ടിച്ച ആതിഷ് തസീര്‍ ഇന്ന് അര്‍ണബ് ഗോസ്വാമിക്ക് കൊടുത്ത മറുപടി സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്.
റിപ്പബ്ലിക് ടിവിയുടെ ചര്‍ച്ചയ്ക്കായി ആതിഷ് തസീറിനെ കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. കുറിക്ക് കൊള്ളുന്ന മറുപടിയാണ് ആതിഷ് തിരിച്ച് നല്‍കിയത്. ആതിഷ് മാത്രമല്ല മറ്റൊരു പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സീഷാനും റിപ്പബ്ലിക് ടിവിക്ക് മുഖമടച്ച് മറുപടി നല്‍കിയിട്ടുണ്ട്.
ചർച്ചയ്ക്ക് ക്ഷണം
അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാണ് റിപ്പബ്ലിക് ടിവി ആതിഷ് തസീറിനെ ക്ഷണിച്ച് കൊണ്ട് ഇ-മെയില്‍ അയച്ചത്. റിപ്പബ്ലികിലെ സന്തോഷ് ഭാദ്രയുടെ പേരിലാണ് ഇ-മെയില്‍ സന്ദേശം. അതിങ്ങനെയാണ്: ''പ്രിയപ്പെട്ട സര്‍, റിപ്പബ്ലിക് ടിവിയുടെ സ്‌നേഹാഭിവാദ്യങ്ങള്‍. ഞങ്ങളുടെ ചാനലില്‍ ഇന്ന് രാത്രി പത്ത് മണിക്ക് ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഈ ഇ-മെയില്‍.
വിദേശ മാധ്യമങ്ങളുടെ വ്യാജ വാർത്തകൾ
ഇന്ത്യയെ കുറിച്ച് വിദേശ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച. നിങ്ങളുടെ തിരക്കിട്ട ഷെഡ്യൂളില്‍ നിന്ന് അല്‍പസമയം മാറ്റി വെച്ച് ഞങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുക്കുകയാണെങ്കില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കും. താങ്കളില്‍ നിന്ന് അനുകൂലമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു''. ഈ മെയിലിന് ആതിഷ് തസീര്‍ നല്‍കിയ മറുപടി പരിഹാസരൂപേണെയാണ്.
അർണബിനോട് നന്നാകാൻ പറയൂ
അതിങ്ങനെയാണ്: ''പ്രിയപ്പെട്ട സന്തോഷ്, നിങ്ങള്‍ കാണിച്ച ഈ താല്‍പര്യത്തിന് നന്ദി അറിയിക്കുന്നു. ദുഖകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ ഞാന്‍ ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. ഇത്രയും പരിഹാസ്യമായ ഒരു വിഷയമാണെങ്കില്‍ പ്രത്യേകിച്ചും. റിപ്പബ്ലിക് ടിവിയെ പോലെ വ്യാജ വാര്‍ത്തകളുണ്ടാക്കുന്ന മറ്റൊരു കേന്ദ്രമില്ല എന്ന് നിങ്ങള്‍ക്ക് തന്നെ ബോധ്യമുളളതാണല്ലോ. എന്റെ അന്വേഷണം അര്‍ണബിനെ അറിയിക്കൂ. ഒരു നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് പറഞ്ഞതായും പറയൂ''
മോദിക്കെതിരെ ലേഖനം
റിപ്പബ്‌ളിക് ടിവിയില്‍ നിന്നുളള ഇ മെയിലും അതിന് നല്‍കിയ മറുപടിയും ആതിഷ് തസീര്‍ തന്നെയാണ് പുറത്ത് വിട്ടിട്ടുളളത്. ഇത് സോഷ്യല്‍ മീഡിയ വൈറലാക്കിയിരിക്കുകയാണ്. ടൈം മാഗസിനില്‍ നരേന്ദ്ര മോദിക്കെതിരെ ലേഖനം എഴുതിയതോടെ ആതിഷ് തസീര്‍ വിവാദത്തിലായിരുന്നു. 2019 മെയ് 20ന് തിരഞ്ഞെടുപ്പ് കാലത്താണ് മോദിയെ കവര്‍ ചിത്രമാക്കിയുളള ടൈം മാഗസിന്‍ പുറത്തിറങ്ങിയത്.
'ഡിവൈഡര്‍ ഇന്‍ ചീഫ്'
ഇനിയും 5 വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് മോദിയെ സഹിക്കാനാകുമോ എന്നായിരുന്നു ആതിഷിന്റെ ലേഖനത്തിന്റെ തലക്കെട്ട്. 2014ല്‍ മോദി വാഗ്ദാനം ചെയ്ത വികസന മോഡലിനെ പൊളിച്ചടുക്കുന്ന ലേഖനത്തില്‍ ബിജെപിയുടെ വര്‍ഗീയതയിലൂന്നിയ രാഷ്ട്രീയത്തേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മോദിക്ക് കീഴില്‍ ഇന്ത്യയില്‍ വിഭാഗീയത കരുത്താര്‍ജ്ജിക്കുന്നതായും ആതിഷ് എഴുതി.
ഓവര്‍സീസ് പൗരത്വം ഇന്ത്യ റദ്ദാക്കി
പിന്നാലെ ബിജെപി ആതിഷിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മോശമാക്കാനുളള ശ്രമമാണ് നടക്കുന്നത് എന്നാണ് ബിജെപി ആരോപിച്ചത്. തൊട്ട് പിന്നാലെ ആതിഷ് തസീറിന്റെ ഓവര്‍സീസ് പൗരത്വം ഇന്ത്യ റദ്ദാക്കി. ടൈംസിലെ ലേഖനവുമായി ബന്ധപ്പെട്ടല്ല നടപടിയെന്നും ആതിഷിന്റെ പിതാവ് പാക് പൌരനാണ് എന്നതടക്കമുളള അടിസ്ഥാന വിവരങ്ങള്‍ നല്‍കാത്തത് കൊണ്ടാണ് എന്നാണ് ആഭ്യന്തര മന്ത്രാലയം ന്യായീകരിച്ചത്.
വർഗീയ പ്രചാരണം
ആതിഷിനെ കൂടാതെ ഫ്രീഡം ഗസറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ മുഹമ്മദ് സീഷാനും റിപ്പബ്ലിക് ടിവിക്ക് കടുത്ത മറുപടിയാണ് നല്‍കിയിരിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ പക്ഷപാതപരമായതും വര്‍ഗീയ പ്രചാരണം നടത്തുന്നതുമായ രീതിയോട് യോജിക്കുന്നില്ലെന്നും അവതാരകര്‍ പ്രൊഫഷണല്‍ അല്ലാത്ത തരത്തില്‍ ചര്‍ച്ചകള്‍ നയിക്കുന്നതിനോടും യോജിപ്പില്ലെന്നും അതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനുളള ക്ഷണം സ്വീകരിക്കാനാവില്ലെന്നുമാണ് സീഷാന്റെ മറുപടി.