മോദി സർക്കാരിന്റെ കശ്മീർ തീരുമാനത്തെ വിമർശിച്ചു, ബ്രിട്ടീഷ് എംപി ഡെബിക്ക് പ്രവേശനം നിഷേധിച്ച് ഇന്ത്യ
ദില്ലി: കശ്മീര്‍ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗത്തിന് പ്രവേശനം നിഷേധിച്ച് ഇന്ത്യ. ലേബര്‍ പാര്‍ട്ടിയുടെ എംപിയായ ഡെബി അബ്രഹാംസിനാണ് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചത്. ഡെബിയേയും സഹായിയേയും ദില്ലി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ തടഞ്ഞു. കാലാവധിയുളള വിസ ഉണ്ടായിട്ടും അത് നിഷേധിച്ചുവെന്നും വിമാനത്താവളത്തില്‍ വെച്ച് ഡെബിക്ക് കസ്റ്റംസ് ക്ലിയറന്‍സ് തന്നില്ലെന്നും സഹായിയായ ഹര്‍പ്രീത് ഉപല്‍ പറയുന്നു.
വിസ നിഷേധിക്കാന്‍ പ്രത്യേകിച്ചൊരു കാരണവും അധികൃതര്‍ പറഞ്ഞില്ലെന്നും ഹര്‍പ്രീത് അസോസിയേറ്റ് പ്രസ്സിനോട് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ കേന്ദ്രീകരിച്ചിട്ടുളള പാര്‍ലമെന്ററി ഗ്രൂപ്പിനെ നയിക്കുന്ന നേതാവ് കൂടിയാണ് ഡെബി. ദുബായില്‍ നിന്നുളള എമിറേറ്റ്സ് വിമാനത്തില്‍ രാവിലെ 9 മണിക്കാണ് ഡെബി ദില്ലിയില്‍ എത്തിയത്.
ഒക്ടോബര്‍ 20 വരെ ഡെബിയുടെ വിസയ്ക്ക് കാലാവധിയുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് ഡെബി ഇന്ത്യയിലേക്ക് വന്നത്. 2011 മുതല്‍ ഡെബി ബ്രിട്ടീഷ് പാര്‍ലമെന്റിലെ അംഗമാണ്. എന്തുകൊണ്ടാണ് വിസ അനുവദിക്കാത്തത് എന്ന് അറിയില്ലെന്നും വിസ ഓണ്‍ അറൈവലിന് താന്‍ ശ്രമിച്ചുവെങ്കിലും അതേക്കുറിച്ച് ആര്‍ക്കും അറിയാത്തത് പോലെ ആയിരുന്നുവെന്നും ഡെബി പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തരവാദപ്പെട്ട ഓഫീസറോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഒന്നും അറിയില്ല എന്നാണ് മറുപടി ലഭിച്ചത്. ഈ സാഹചര്യത്തില്‍ താന്‍ മടങ്ങിപ്പോവുകയാണ് എന്നും തന്നെ ഒരു ക്രിമിനലിനെ പോലെയാണ് കണ്ടത് എന്നും ഡെബി പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് ഡെബി.ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചു എന്നാണ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് എഴുതിയ കത്തില്‍ ഡെബി വിമര്‍ശിച്ചത്.