ദേശീയ താൽപര്യത്തിനെതിരെ പ്രവർത്തിച്ചു, ബ്രിട്ടീഷ് എംപിയുടെ വിസ റദ്ദാക്കിയതിൽ കേന്ദ്രം
ദില്ലി: ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിനെ വിമാനത്താവളത്തിൽ നിന്നും മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ കാരണം രാജ്യത്തേയ്ക്ക് വരുന്നതിന് മുമ്പ് തന്നെ അവരുടെ ഇ-ബിസിനസ് വിസ റദ്ദാക്കിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
യുപിയില് അമിത് ഷാ പയറ്റി തെളിഞ്ഞ പദ്ധതി കേരളത്തിലേക്ക്; രണ്ടും കല്പ്പിച്ച് കെ സുരേന്ദ്രന്
ഇ- ബിസിനസ് വിസ റദ്ദാക്കിയ വിവരം ഫെബ്രുവരി 14ന് തന്നെ അറിയിച്ചിരുന്നതാണെന്നും സർക്കാർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 8.50നാണ് ഡെബി അബ്രാഹാംസ് ദുബായിൽ നിന്നും ദില്ലി വിമാനത്താവളത്തിൽ നിന്നും എത്തിയത്. ഇന്ത്യ സന്ദർശിക്കുന്നതിനുള്ള വിസ റദ്ദാക്കിയ വിവരം വിമാനത്താവളത്തിൽവെച്ച് ഇമിഗ്രേഷൻ അധികൃതർ ഡെബിയെ അറിയിക്കുകയായിരുന്നു.
ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്ന വ്യക്തിയാണ് ഡെബി അബ്രഹാംസ്. ചട്ടപ്രകാരം ഇനി പുതിയ വിസ ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു. വിസ അനുവദിക്കുക, നിരസിക്കുക, അസാധുവാക്കുക തുടങ്ങിയ കാര്യങ്ങൾ അതാത് രാജ്യത്തിന്റെയും പരമാധികാരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേ സമയം ഇതിനെതിരെ വിമർശനവുമായി ഡെബി അബ്രാഹംസ് രംഗത്ത് എത്തിയിട്ടുണ്ട്. ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിനെ വിമർശിക്കാൻ കഴിയാത്തത് നിരാശാജനകമാണ്. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമല്ലെന്നും ഡെബി ട്വീറ്റ് ചെയ്തു. തന്റെ വിസയ്ക്ക് ഒക്ടോബർ വരെ കാലാവധി ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻ ഷോട്ടും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.