അനുവദനീയമായതിലും കൂടുതല്‍ സ്വർണ്ണം: ക്രുനാല്‍ പാണ്ഡ്യെയെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു
ദില്ലി: അനുവദനീയമായതിലും കൂടുതല്‍ സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചുവെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാൽ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കസ്റ്റഡിയിലെടുത്തു. യുഎഇയില്‍ നടന്ന ഐപിഎല്‍ പതിമൂന്നാമത് സീസണി മത്സരങ്ങള്‍ പൂർത്തിയാക്കിയതിന് ശേഷം വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയുള്ള വിമാനത്തിലായിരുന്നു ക്രുനാല്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്.
Recommended Video
സ്വര്‍ണ വളകള്‍, വില കൂടിയ റിസ്റ്റ് വാച്ചുകള്‍ എന്നിവയടക്കം പലതും ക്രുനാലിന്റെ പക്കലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു. അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണം താരത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ നിലവില്‍ വന്ന നിയമപ്രകാരം ദുബായില്‍ നിന്നും ഇന്ത്യയിലേക്കു വരുന്ന പുരുഷ യാത്രക്കാരനു പരമാവധി 20 ഗ്രാം വരെ സ്വര്‍ണം മാത്രമേ കൈവശം വയ്ക്കാന്‍ അനുവാദമുള്ളൂ. ഇതിലും കൂടിയ തോതില്‍ സ്വർണ്ണം ക്രുനാല്‍ കൊണ്ടുവന്നെന്നാണ് റിപ്പോർട്ട്.
നവംബർ 10 ന് നടന്ന ഐപിഎൽ ഫൈനല്‍ മത്സരത്തില്‍ ദില്ലി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു ക്രുനാൽ. ഐപിഎല്ലില്‍ മുംബൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് ക്രുനാല്‍ പാണ്ഡ്യ. മുംബൈ ടീമിന്റെ തന്നെ ഭാഗമായിരുന്ന ക്രുനാലിന്റെ സഹോദരനായ ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനായി ദുബായില്‍ നിന്നും സിഡ്നിയിലേക്ക് പോയിരുന്നു.