വിമാനയാത്രയിൽ ബ്രൗസിംഗും ഫോണ്‍വിളിയും: പച്ചക്കൊടി വീശി കേന്ദ്രസർക്കാർ, നാല് മാസത്തിനകം റെഡി!!
ദില്ലി: രാജ്യത്ത് വിമാനയാത്രക്കിടെ ബ്രൗസിംഗിനും ഫോണ്‍ ചെയ്യാനും അവസരമൊരുങ്ങുന്നു. വിമാന യാത്രക്കിടെ യാത്രക്കാര്‍ക്ക് വോയ്സ് കോള്‍- ഡാറ്റാ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഇതോടെ ആഭ്യന്തര- രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിൽ ഏതാനും മാസങ്ങൾക്കകം ഈ സേവനങ്ങൾ ലഭ്യമായിത്തുടങ്ങും. എന്നാൽ വിമാനം ഇന്ത്യയിലായിരിക്കെ മാത്രമേ സേവനങ്ങൾ ലഭിക്കുകയുള്ളൂ. പദ്ധതി പെട്ടെന്ന് നടപ്പിലാക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പുനൽകിയിട്ടുണ്ട്.
ടെലികോം സെക്രട്ടറി അരുണ സുന്ദര്രാജൻ അധ്യക്ഷയായ ഉന്നതാധികാര സമിതിയാണ് ഈ ആവശ്യം അംഗീകരിച്ചിട്ടുള്ളത്. മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഇന്ത്യന്‍ വിമാനങ്ങളില്‍ ഇന്റര്‍നെറ്റും വോയ്സ് കോള്‍ സേവനങ്ങളും ലഭ്യമാക്കും. വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങൾ ലഭ്യമാക്കാനുള്ള നീക്കത്തിന് നേരത്തെ ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.
3000 അടി ഉയരത്തിലെത്തുമ്പോൾ മുതല്‍ ആയിരിക്കും യാത്രക്കാർക്ക് ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുക. രാജ്യത്തെ വിമാന കമ്പനികളും ടെലികോം കമ്പനികളും ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കും. എന്നാൽ ഇന്റര്‍നെറ്റ് സേവനത്തിനുള്ള ചാര്‍ജ് തീരുമാനിക്കാനുള്ള അവകാശം ടെലികോം കമ്പനികള്‍ക്ക് ആയിരിക്കും. ടെലികോം മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര തലത്തിൽ 25ലധികം വിമാന കമ്പനികളും യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.