മോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനല്ല
Recommended Video
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ ചരിത്രം പഠിപ്പിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തവെ മോദി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പാകിസ്താന്‍ തടവില്‍ നിന്ന് മോചിതനായ വ്യോമ സേനാ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെയാണ് മോദി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്ര ഭാഗം തെറ്റായി വ്യാഖ്യാനിച്ചത്.
ഉടനെ തിരുത്തുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ആണ് എന്നാണ് മോദി പ്രസംഗിച്ചത്. എന്നാല്‍ അത് സത്യമല്ല. ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി ഇന്ദിരാ ഗാന്ധിയാണ്. ഇക്കാര്യം ഓര്‍മിപ്പിച്ച കോണ്‍ഗ്രസ്, മോദിയുടെ വിദ്യാഭ്യാസത്തെ പരിഹസിക്കുകയും ചെയ്തു. ഒരുതവണയല്ല ഇന്ദിരാഗാന്ധി പ്രതിരോധ മന്ത്രിയായത്...
ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി
ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനാണ് എന്നാണ് മോദി പ്രസംഗിച്ചത്. നിലവില്‍ പ്രതിരോധ മന്ത്രിയായ നിര്‍മല സീതാരാമന്‍ തമിഴ്‌നാട് സ്വദേശിയാണ്. പാക് തടവില്‍ നിന്ന് മോചിതനായ അഭിനന്ദന്‍ വര്‍ധമാനും തമിഴ്‌നാട്ടുകാരനാണ്.
കന്യാകുമാരി സന്ദര്‍ശനം
കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു മോദിയുടെ സന്ദര്‍ശനം. ഉദ്ഘാടന വേളയില്‍ രാഷ്ട്രീയം കലര്‍ത്തിയാണ് മോദി പ്രസംഗിച്ചത്. മോദിക്കെതിരെ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടിലുണ്ടായത്.
മോദിയുടെ വാക്കുകള്‍
കന്യാകുമാരിയിലെ പരിപാടിയില്‍ മോദി നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി തമിഴ്‌നാട്ടില്‍ നിന്നായതില്‍ ഞാന്‍ അഭിമാനിക്കുന്നു. അഭിനന്ദന്‍ വര്‍ധമാന്‍ തമിഴ്‌നാട്ടുകാരനായതില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്നു- ഇതായിരുന്നു മോദിയുടെ വാക്കുകള്‍.
ആരാണ് ആദ്യ വനിതാ പ്രതിരോധ മന്ത്രി
യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിര്‍മലാ സീതാരമനല്ല. ഇന്ദിരാ ഗാന്ധിയാണ്. രണ്ടുതവണ പ്രതിരോധ മന്ത്രിയായിട്ടുണ്ട് ഇന്ദിരാ ഗാന്ധി. 1975ലും 1980ലും. ആദ്യം കുറച്ചു മാസങ്ങള്‍ മാത്രമാണ് പദവിയില്‍ ഇരുന്നത്. രണ്ടാംതവണ രണ്ടുവര്‍ഷത്തോളം പ്രതിരോധ മന്ത്രിയായി ഇന്ദിരാ ഗാന്ധി.
ചരിത്ര അവബോധം കുറവ്
കോണ്‍ഗ്രസ് ഇക്കാര്യമാണ് ട്വിറ്ററില്‍ ചൂണ്ടിക്കാട്ടിയത്. മോദിക്ക് ചരിത്ര അവബോധം കുറവാണ് എന്ന് പരിഹസിക്കുകയും ചെയ്തു. നിങ്ങളുടെ ചരിത്രം ഒന്നുകൂടി തുടച്ചുവൃത്തിയാക്കണം. നിങ്ങളുടെ രാഷ്ട്രമീമാംസ ഡിഗ്രി പഠനത്തില്‍ ഈ പാഠഭാഗം നഷ്ടമായിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു.
മോദിയുടെ ബിരുദാനന്ത ബിരുദം
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദമുള്ള വ്യക്തിയാണ്. ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എംഎന്‍ പട്ടേല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മോദിക്ക് 62.3 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിപക്ഷത്തിന് വിമര്‍ശനം
മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച നേരത്തെ പല വിവാദങ്ങളുമുണ്ടായിരുന്നു. ഈ വേളയിലാണ് എംഎന്‍ പട്ടേല്‍ ബിരുദാനന്തര ബിരുദം സംബന്ധിച്ച കാര്യം പറഞ്ഞത്. നിര്‍മലാ സീതാരാമന്റെ പ്രതിരോധ മന്ത്രി പദം സംബന്ധിച്ച് മാത്രമല്ല മോദി കന്യാകുമാരിയില്‍ പ്രസംഗിച്ചത്. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സൈനികരെ സംശയിക്കുന്നു
അഭിനന്ദന്റെ കാര്യത്തില്‍ എല്ലാവരും അഭിമാനിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ ശത്രുക്കള്‍ സൈനികരെ സംശയത്തോടെയാണ് കാണുന്നതെന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പാകിസ്താനെ സഹായിക്കുന്നതാണെന്നും മോദി അവകാശപ്പെട്ടു.
നമ്മുടെ പേരാട്ടം
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്നതാണ്. അഭിനന്ദന് എല്ലാവരും പിന്തുണ പ്രഖ്യാപിച്ചു. സൈന്യത്തിന് ജനങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുകയുണ്ടായി. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നമ്മുടെ ഭീകരതക്കെതിരായ പോരാട്ടത്തെ സംശയിക്കുകയാണ്- മോദി പറഞ്ഞു.
പാകിസ്താന്‍ പാര്‍ലമെന്റില്‍
രാജ്യം മൊത്തം സൈനികര്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍, സൈന്യത്തെ സംശയിക്കുകയാണ് അവര്‍. അവരുടെ പ്രസ്താവന പാകിസ്താന് സഹായകമായിരുന്നു. ഇന്ത്യയ്ക്ക് തിരിച്ചടിയുമായിരുന്നു. പാകിസ്താന്‍ പാര്‍ലമെന്റില്‍ ഇവരുടെ പ്രസ്താവനായണ് ഉദ്ധരിക്കപ്പെട്ടത്- മോദി പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ ചെയ്തത്
പാകിസ്താന്‍ പാര്‍ലമെന്റും പാകിസ്താന്‍ റേഡിയോയും നമ്മുടെ രാജ്യത്തെ ചില പാര്‍ട്ടികളുടെ പ്രസ്താവനകളാണ് എടുത്തു പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ മോദി മുന്‍ യുപിഎ സര്‍ക്കാരിനെതിരെയും രംഗത്തുവന്നു. 2008ല്‍ മുംബൈ ആക്രമണശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്കിന് അവസരമുണ്ടായിരുന്നു. എന്നാല്‍ തടഞ്ഞത് യുപിഎ സര്‍ക്കാരാണെന്നും മോദി കുറ്റപ്പെടുത്തി.
കശ്മീർ വിഷയം; ഇന്ത്യയെ വിമർശിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പ്രമേയം, തിരിച്ചടിച്ച് ഇന്ത്യ