ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.. ഒപ്പം ബിജെപി എംഎൽഎമാരും
ബെംഗളൂരു: ഏത് വിധേനെയും കർണാടകയിലെ ഭരണം ഉറപ്പിക്കാനാണ് ബിഎസ് യെദ്യൂരപ്പയ്ക്ക് അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളിൽ നിന്നും ലഭിച്ച നിർദേശം. അതിന് വേണ്ടി മൂന്ന് ദിവസങ്ങളോളം ജനാധിപത്യത്തെ നാണം കെടുത്തുന്ന തരത്തിലുള്ള കുതിരക്കച്ചവടത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ബിജെപി നേതാക്കൾ പണവും മന്ത്രി പദവിയും സ്വത്തുക്കളും അടക്കം എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യുന്ന ഓഡിയോ ടേപ്പുകൾ ഒന്നൊന്നായി കോൺഗ്രസ് പുറത്ത് വിട്ടു. ഭൂരിപക്ഷത്തിനുള്ള വോട്ടുകൾ ഉറപ്പിക്കാനാകാതെ വന്നതോടെ നാണം കെട്ട് യെദ്യൂരപ്പയുടെ രാജി. മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിട്ടാണ് യെദ്യൂരപ്പയുടെ വിടവാങ്ങൽ.
വോട്ടർമാക്കും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ് വികാരനിർഭരമായ പ്രസംഗമാണ് യെദ്യൂരപ്പ വിധാൻ സൌധയിൽ നടത്തിയത്. ഒപ്പം കോൺഗ്രസ് , ജെഡിഎസ് കൂട്ടുകെട്ടിന് വിമർശിക്കുകയും ചെയ്ത ശേഷമാണ് രാജി പ്രഖ്യാപനം നടത്തിയത്. ഇതോടെ കോൺഗ്രസുകാരും ജനതാദളുകാരും സഭയിൽ ആഹ്ളാദ പ്രകടനവും തുടങ്ങി.
Recommended Video
ഇതിനിടെ അമിത് ഷായും മറ്റ് ബിജെപി എംഎൽമാരും സഭ വിട്ടിറങ്ങിപ്പോയി. ദേശീയ ഗാനം നടന്ന് കൊണ്ടിരിക്കെയാണ് ഈ ഇറങ്ങിപ്പോക്ക്. കുതിരക്കച്ചവടത്തിന്റെ നാണക്കേടിന് പിന്നാലെ ദേശീയ ഗാനത്തെ അപമാനിക്കുക കൂടി ചെയ്തത് യെദ്യൂരപ്പയേയും ബിജെപി എംഎൽഎമാരെയും വീണ്ടും വിവാദത്തിലാക്കിയിരിക്കുകയാണ്. നിലവിലെ കർണാടക ഗവർണറായ വാജുഭായ് വാലയും നേരത്തെ ദേശീയ ഗാനത്തെ അപമാനിച്ച് വിവാദത്തിൽ അകപ്പെട്ടിരുന്നു. രാജ്ഭവനിൽ നടന്ന ചടങ്ങിന് ശേഷം ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഗവർണർ ഇറങ്ങിപ്പോവുകയായിരുന്നു.