കർണാടകയിൽ ഇനിയെന്തെന്ന് വ്യക്തമാക്കി ബിജെപി; ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ട, ഉചിതമായ സമയത്ത് നടപടി
ബെംഗളൂരു: കർണാടക പ്രതിസന്ധിയിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാനം ഇടക്കാല തിരഞ്ഞെുപ്പിലേക്ക് നീങ്ങാൻ അനുവദിക്കില്ലെന്ന് ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്, ഇതുവരെ ബിജെപി യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് വിശദീകരിച്ചു.
എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നിൽ സിദ്ധരാമയ്യ ? ദേശീയ നേതൃത്വത്തിനും സംശയം, കള്ളനെന്ന് നേതാവ്
105 എംഎൽഎമാരുടെ പിന്തുണയോടെ എന്ത് ചെയ്യാനാകുമെന്ന് ജൂലൈ 12 ന ശേഷം തീരുമാനമെടുക്കും. 14 ഭരണകക്ഷി എംഎൽഎമാരാണ് ഇതുവരെ രാജി സമർപ്പിച്ചത്. എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ സഖ്യം സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടാനാണ് സാധ്യത. ബിജെപിയുടെ ഓപ്പറേഷൻ താമരയാണ് കൂട്ടരാജിക്ക് പിന്നിലെന്നാണ് കോൺഗ്രസും ജെഡിഎസും ആരോപിക്കുന്നത്. എന്നാൽ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഒന്നും ചെയ്യില്ലെന്നും സഖ്യം തനിയെ തകരുകയാണെങ്കിൽ സർക്കാർ രൂപികരിക്കുമെന്നുമാണ് ബിജെപി നിലപാട്.
സഖ്യ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ അതൃപ്തരാണ്, സഖ്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതല്ലാതെ സംസ്ഥാനത്തിന്റെ വികസനത്തിനായി യാതൊന്നും ചെയ്യുന്നില്ല. സംസ്ഥാനത്തെ സംഭവവികാസങ്ങൾ നിരീക്ഷിച്ച് വരികയാണ്, ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാർട്ടി കൈക്കൊളളുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. രാജി വെച്ച എംഎൽഎമാരുമായി താൻ ബന്ധപ്പെട്ടിട്ടില്ലെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. നിലവിൽ ഗവർണറെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും, സ്പീക്കറുടെ തീരുമാനത്തിന് ശേഷം തീരുമാനം എടുക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
അതേ സമയം കോൺഗ്രസ് നേതൃത്വം വിമത എംഎൽഎമാരുമായി ബന്ധപ്പെട്ട് വരികയാണ്. മന്ത്രിസ്ഥാനമടക്കം വിമതരുടെ ആവശ്യങ്ങൾ പരിഗണിക്കാണെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയതായാണ് സൂചന. കർണാടകയിലെ പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യ ആണെന്ന് ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. കുമാരസ്വാമിയെ മുഖ്യമന്ത്രിപദത്തിൽ നിന്നും നീക്കാനുള്ള സിദ്ധരാമയ്യയുടെ തന്ത്രമാണിതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചിരുന്നു.