യെഡ്ഡിയുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ..... തിരിച്ചുവരും... പ്രയത്‌നം വെറുതെയാവില്ല!!
തിരിച്ചടി സാധാരണമെന്ന് യെദ്യൂരപ്പ
ബെംഗളൂരു: കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി കസേര ബിജെപിക്കും യെദ്യൂരപ്പയ്ക്കും ഇപ്പോഴം സ്വപ്‌നമാണ്. മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷ ഇത്തവണയുണ്ടായെങ്കിലും കോണ്‍ഗ്രസും ജനതാദളും ഒന്നിച്ച് നിന്നതോടെ അതും ഏകദേശ പോയി കിട്ടിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് യെദ്യൂരപ്പയുടെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവച്ചിച്ചിരുന്നു. ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തെ അദ്വാനിയെ പോലെ ഒതുക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ അതൊക്കെ വെറും വ്യാമോഹങ്ങളാണെന്ന് യെദ്യൂരപ്പ തെളിയിച്ചിരിക്കുകയാണ്.
കര്‍ണാടകയില്‍ കളികള്‍ അവസാനിച്ചിട്ടില്ലെന്നും താന്‍ തിരിച്ചുവരുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് യെദ്യൂരപ്പ. ഇത് കോണ്‍ഗ്രസിനും ജനതാദളിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്. ഭരണം നേടിയെങ്കിലും സുഗമമായി കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്നും താന്‍ ഇവിടെ തന്നെയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പാണ് ഇത്. അതേസമയം യെദ്യൂരപ്പയുടെ വാക്കുകള്‍ കരുതലോടെ കാണണമെന്ന് കോണ്‍ഗ്രസും ജെഡിഎസും കരുതുന്നുണ്ട്.
തിരിച്ചുവന്നിരിക്കും.....
തന്റെ കാലം കഴിഞ്ഞെന്ന് ഒരുത്തനും കരുതേണ്ടെന്നാണ് യെദ്യൂരപ്പ പറയാതെ പറഞ്ഞിരിക്കുന്നത്. അതേസമയം താന്‍ തിരിച്ചുവരുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ബിജെപിക്കായി അഹോരാത്രം പ്രയത്‌നിച്ചു. സംസ്ഥാനത്ത് ഏറ്റവും വലിയ കക്ഷിയാവാന്‍ ബിജെപിക്ക് സാധിച്ചു. പക്ഷേ ബിജെപി പ്രവര്‍ത്തകരുടെ പ്രയത്‌നം ഒരിക്കലും വെറുതെയാകില്ല. തീര്‍ച്ചയായും പാര്‍ട്ടി തിരിച്ചുവന്നിരിക്കും. ജനങ്ങള്‍ ഒരിക്കലും പാര്‍ട്ടിയെ കൈവിടില്ല. ഈ തിരിച്ചടിക്ക് വലിയൊരു ഭൂരിപക്ഷം തന്ന് അവര്‍ നമ്മളെ വിജയത്തിലേക്ക് നയിക്കുമെന്നും യെദ്യൂരപ്പ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.
ജനാധിപത്യത്തെ വെട്ടിവീഴ്ത്തി
പാര്‍ട്ടി പ്രവര്‍ത്തകരോട് വൈകാരികമായിട്ടാണ് യെദ്യൂരപ്പ സംസാരിച്ചത്. കോണ്‍ഗ്രസും ജനതാദളും ചേര്‍ന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണ്. അവര്‍ ജനാധിപത്യത്തിന്റെ കടയ്ക്കലാണ് കോടാലി വെച്ചത്. ജനങ്ങള്‍ ബിജെപിയെ അധികാരത്തിലെത്തിക്കാനാണ് വോട്ടു ചെയ്തത്. എന്നാല്‍ ജനവിധിയാണ് അവര്‍ അട്ടിമറിച്ചിരിക്കുന്നത്. ഇതൊരിക്കലും ജനങ്ങള്‍ മറക്കില്ല. ബിജെപിയെ ഇരുവരും ചേര്‍ന്ന് പുറത്താക്കിയപ്പോള്‍ തോറ്റത് ജനാധിപത്യമാണ്. വൈകാതെ തന്നെ ഇതിന് തിരിച്ചടി ആ സര്‍ക്കാരിന് ലഭിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ധാര്‍മികത പാലിച്ചു
ബിജെപി ഒരിക്കലും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചിട്ടില്ല. അതെല്ലാം കോണ്‍ഗ്രസ് പ്രചരിപ്പിച്ച നുണക്കഥകളാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ആദ്യം വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഭൂരിപക്ഷം ഇല്ല എന്ന് മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചത്. അത് തന്റെ ധാര്‍മികതയാണ്. തന്റെ പാര്‍ട്ടിയും ഇതേ ധാര്‍മികതയാണ് പാലിക്കുന്നത്. പക്ഷേ കോണ്‍ഗ്രസും ജെഡിഎസും രാഷ്ട്രീയ മര്യാദ കാട്ടിയില്ല. തിരഞ്ഞെടുപ്പിന് ശേഷം അവര്‍ അവിശുദ്ധ സഖ്യമുണ്ടാക്കി. ബിജെപിയെ വീഴ്ത്താനല്ല മറിച്ച് അധികാരത്തിന് വേണ്ടിയാണ് ഇവരുടെ സഖ്യമെന്നും യെദ്യൂരപ്പ ആരോപിച്ചു.
ഗൂഢാലോചന നടത്തി.....
സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരുന്നു. അതുകൊണ്ട് സര്‍ക്കാരുണ്ടാക്കുക എന്ന വലിയ ദൗത്യം ബിജെപിക്കുണ്ടായിരുന്നു. വോട്ടര്‍മാരെ തങ്ങളെ ഏല്‍പ്പിച്ച ദൗത്യവും അതുതന്നെയായിരുന്നു. എന്നാല്‍ ലോകത്തിന് എന്തുകൊണ്ട് സര്‍ക്കാരുണ്ടാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന് അറിയില്ല. ജനങ്ങള്‍ കൈയ്യൊഴിഞ്ഞ രണ്ട് പാര്‍ട്ടികള്‍ ബിജെപിക്ക് എതിരായി ഗൂഢാലോചന നടത്തി. എന്ത് വിലകൊടുത്തും അധികാരത്തിലെത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനായി രാഷ്ട്രീയമായുള്ള ശത്രുത മറക്കാന്‍ പോലും അവര്‍ തയ്യാറായെന്നും യെദ്യൂരപ്പ ആരോപിച്ചു.
കര്‍ഷക സംരക്ഷണം
സര്‍ക്കാരുണ്ടാക്കിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു. തന്റെ ധാര്‍മികത ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് കടംപെരുകി ആത്മഹത്യ ചെയ്ത കര്‍ഷകര്‍ നിരവധിയാണ്. അവര്‍ക്കായി സിദ്ധരാമയ്യ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ബിജെപിക്ക് അധികാരമില്ല. പക്ഷേ കര്‍ഷകര്‍ക്ക് വേണ്ടി പോരാടാനുള്ള മനസുണ്ട്. ഞാനൊരു കര്‍ഷകനാണ് എന്ന് അഭിമാനത്തോടെ പറയുന്ന സ്ഥിതി ഉണ്ടാക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷസ്ഥാനത്തിരുന്ന് കൊണ്ട് കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. അതേസമയം പ്രവര്‍ത്തകര്‍ ഒരിക്കലും ആത്മവിശ്വാസം കൈവിടരുത്. നിങ്ങളാണ് എന്റെ കരുത്ത്. ഇപ്പോഴത്തെ തിരിച്ചടി സാധാരണമാണ്. കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Recommended Video
മോദിക്കെതിരെ ദില്ലി ആര്‍ച്ച് ബിഷപ്പ്.... ജനാധിപത്യം ഭീഷണിയില്‍, രാജ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു!!
ഒന്നു നിർത്തണം ഹേ! ലിനി മാലാഖയായിരുന്നില്ല! നിപ്പാ വൈറസ് കൊന്ന ലിനിയുടെ മരണത്തെ പൈങ്കിളിയാക്കരുത്