കര്‍ണാടകത്തില്‍ യെഡിയൂരപ്പയ്ക്ക് ഷോക്ക്, കലാപമുയർത്തി ബിജെപി എംഎൽഎമാർ!
ബെംഗളൂരു: കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതോടെ കര്‍ണാടകം അതീവ ജാഗ്രതയിലാണ്. അതിനിടെ യെഡിയൂരപ്പ സര്‍ക്കാരിന് സ്വന്തം എംഎല്‍എമാര്‍ തന്നെ വെല്ലുവിളി ഉയര്‍ത്തിയത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.
16 ബിജെപി എംഎല്‍എമാരാണ് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് എതിരെ വിമത ശബ്ദം ഉയര്‍ത്തി മുന്നോട്ട് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്ര സൂപ്പര്‍ മുഖ്യമന്ത്രി കളിക്കുന്നതാണ് ബിജെപി എംഎല്‍എമാരെ ചൊടിപ്പിച്ചിരിക്കുന്നത്.

യെഡിയൂരപ്പയ്ക്ക് എതിരെ കലാപക്കൊടി
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയത് മുതല്‍ ബിജെപി എംഎല്‍എമാര്‍ യെഡിയൂരപ്പയ്ക്ക് തലവേദനയാണ്. മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എത്തിയവരെ പരിഗണിച്ചപ്പോള്‍ ബിജെപി എംഎല്‍എമാര്‍ പലരും തഴയപ്പെട്ടു. ഇതോടെയാണ് യെഡിയൂരപ്പയ്ക്ക് എതിരെ കലാപക്കൊടി ഉയര്‍ന്ന് തുടങ്ങിയത്.

ഞെട്ടി നേതൃത്വം
മാത്രമല്ല, യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര സൂപ്പര്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവും ബിജെപി എംഎല്‍എമാര്‍ ഉന്നയിക്കുന്നു. നിയമസഭാ കക്ഷി യോഗത്തിനിടെ 16 ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് നേരെ വിരല്‍ ചൂണ്ടിയത് പാര്‍ട്ടി നേതൃത്വത്തേയും സര്‍ക്കാരിനേയും അമ്പരപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ കുടുംബം ഇടപെടുന്നു
യെഡിയൂരപ്പയുടെ ഭരണരീതിയെ വിമര്‍ശിച്ച എംഎല്‍എമാര്‍ ഭരണത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബം ഇടപെടുന്നു എന്ന ആരോപണത്തിനൊപ്പം തങ്ങള്‍ക്ക് മണ്ഡലത്തിലേക്ക് ഫണ്ട് കിട്ടുന്നില്ല എന്ന ആരോപണവും എംഎല്‍എമാര്‍ ഉന്നയിക്കുന്നു. ബസന്‍ഗൗഡ യത്‌നാള്‍, സിദ്ധു സവാദി, പൂര്‍ണിമ, രാജു ഗൗഡ, ശിവരാജ് പാട്ടീല്‍, അഭയ് പാട്ടീല്‍, കലകപ്പ ബന്ദി എന്നീ എംഎല്‍എമാരാണ് യെഡിയൂരപ്പയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
എംഎല്‍എമാരുടെ സംഘടിത ആക്രമണം യെഡിയൂരപ്പയെ നടുക്കിയിരിക്കുകയാണ്. എംഎല്‍എമാര്‍ക്ക് അനുവദിച്ച ഫണ്ട് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടാമെന്ന് യെഡിയൂരപ്പ മറുപടി നല്‍കി. തീരദേശ കര്‍ണാടകയുടെ ഭാഗമായ എംഎല്‍എമാര്‍ പരാതികള്‍ ഉന്നയിച്ചില്ലെങ്കിലും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരിക്കുകയാണ്.

തങ്ങള്‍ക്ക് ഒരു വിലയും ഇല്ലേ
എംഎല്‍എമാര്‍ അസംതൃപ്തരാണ് എന്നാണ് അവരില്‍ ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്. സ്വന്തം മണ്ഡലത്തിലെ ആളുകളുമായി മുഖ്യമന്ത്രിയെ കാണാന്‍ എത്തുമ്പോള്‍ അവര്‍ക്ക് മുന്നില്‍ വെച്ച് യെഡിയൂരപ്പ തങ്ങളോട് പൊട്ടിത്തെറിക്കുകയാണ്. തങ്ങള്‍ക്ക് ഒരു വിലയും ഇല്ലേ എന്ന് എംഎല്‍എമാര്‍ ചോദിക്കുന്നു.

അകലം പാലിക്കുന്നതാണ് നല്ലത്
മുഖ്യമന്ത്രിയെ കാണാന്‍ ആരെയും കൊണ്ട് പോകാതിരിക്കുന്നതും മുഖ്യമന്ത്രിയില്‍ നിന്ന് തന്നെയും അകലം പാലിക്കുന്നതാണ് നല്ലതെന്നും എംഎല്‍എമാര്‍ പൊട്ടിത്തെറിക്കുന്നു. യെഡിയൂരപ്പയേയും കുടുംബത്തേയും ഉന്നംവെച്ച് സോഷ്യല്‍ മീഡിയയില്‍ കത്ത് പ്രചരിക്കുന്നുണ്ട്. മകന്‍ വിജയേന്ദ്രയാണ് ഭരണം നടത്തുന്നത് എന്നും യെഡിയൂരപ്പ കുടുംബം അഴിമതി നടത്തുന്നു എന്നുമാണ് കത്തിലെ ആരോപണം.

വിമതരുടെ യോഗം
കര്‍ണാടകത്തില്‍ ജിഎസ്ടിക്ക് പകരം വിഎസ്ടി ( വിജേന്ദ്ര സര്‍വീസ് ടാക്‌സ്) ആണെന്നാണ് കത്തിലെ പരിഹാസം. ഇത് രണ്ടാം തവണയാണ് യെഡിയൂരപ്പയ്ക്കും കുടുംബത്തിനും എതിരെ ഊമക്കത്ത് പ്രചരിക്കുന്നത്. നേരത്തെ എംഎല്‍എമാര്‍ യെഡിയൂരപ്പയ്ക്ക് എതിരെ യോഗം ചേര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ അടക്കമുളളവരാണ് യോഗം ചേര്‍ന്നത് എന്നത് യെഡിയൂരപ്പയ്ക്ക് അപായമണിയാണ്.












Click it and Unblock the Notifications