ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയുടെ വെടിയേറ്റ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു; ജാഗ്രതയോടെ ഇരു രാജ്യങ്ങളും
കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തി രക്ഷാ സേനയുടെ വെടിയേറ്റ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. മറ്റൊരു ജവാന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സൈനിക പോസ്റ്റിന് നേരെയാണ് വെടിവെയ്പ്പ് നടന്നത്. ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ വിജയ് ഭൻ സിംഗാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയാണ് ഇദ്ദേഹം. പരുക്കേറ്റ ബിഎസ്എഫ് ജവാനെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പി ചിദംബരം തീഹാർ ജയിലിൽ നിന്നും പുറത്തേയ്ക്ക്; ഈ മാസം 24 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
വ്യാഴാഴ്ച രാവിലെ രണ്ട് മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അതിർത്തിയിലെ പത്മ നദിയിൽ മീൻപിടിക്കാൻ പോയിരുന്നു. ബംഗ്ലാദേശ് അതിർത്തി രക്ഷാ സേന ഇവരെ തടഞ്ഞു വയ്ക്കുകയും പിന്നീട് രണ്ട് പേരെ മാത്രം വിട്ടയക്കുകയും ചെയ്തു. ഇവർ ഇക്കാര്യം കക്മരിചാറിലെ ബിഎസ്എഫ് പോസ്റ്റിലെത്തി അറിയിച്ചു.
തുടർന്ന് ഈ വിഷയത്തിൽ ബംഗ്ലാദേശ് സേന ഫ്ലാഗ് മീറ്റിംഗിന് വിളിക്കുകയായിരുന്നു. ഫ്ലാഗ് മീറ്റിംഗിനിടെ ബംഗ്ലാദേശ് ബോർഡർ ഫോഴ്സ് സംഘം മത്സ്യത്തൊഴിലാളിയെ വിട്ടയക്കാൻ വിസമ്മതിച്ചു എന്ന് മാത്രമല്ല ബിഎസ്എഫ് സംഘത്തെ വളയുകയും ചെയ്തു. സ്ഥിതിഗതികൾ വഷളാവുകയാണെന്ന് മനസിലാക്കി മടങ്ങാൻ തുടങ്ങിയ ബിഎസ്എഫ് സംഘത്തിന് നേരെ ബംഗ്ലാദേശ് അതിർത്തി രക്ഷാ സേന വെടിയുതിർക്കുകയായിരുന്നു.
ബിഎസ്എഫ് തലവൻ വികെ ജോഹ്രി ബംഗ്ലാദേശ് ബോർഡർ ഫോഴ്സ് തലവൻ മേജർ ജനറൽ ഷഫീനുൾ ഇസ്ലാമിനെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണ പ്രഖ്യാപിക്കുമെന്ന് മേജർ ജനറൽ ഷഫീനുൾ ഇസ്ലാം ഉറപ്പ് നൽകിയതായാണ് വിവരം. പതിറ്റാണ്ടുകളായി ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തി സേനകളുടെ ബന്ധം സൗഹാർദ്ദപരമായിരുന്നു. സ്ഥിതിഗതികൾ വഷളാകാതിരിക്കാനുള്ള ശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.