അഖിലേഷ് യാദവിനെ കളിയാക്കി മായാവതി... യുപിയിലെ ബിജെപി വിരുദ്ധ ബിഎസ്പി - എസ്പി സഖ്യത്തിന് അകാലചരമം??
Recommended Video
ലഖ്നൊ: ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ ഉത്തർ പ്രദേശിൽ തട്ടിക്കൂട്ടിയ ബി എസ് പി - എസ് പി സഖ്യം അവസാനിക്കുന്നതായി സൂചനകൾ. ഒറ്റക്ക് മത്സരിച്ചാൽ രണ്ട് പാർട്ടികള്‍ക്കും നിലനിൽപില്ല എന്ന് തിരിച്ചറിഞ്ഞാണ് ബി എസ് പിയും എസ് പിയും ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കി മത്സരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കണക്കെടുപ്പിൽ രണ്ട് പാർട്ടികൾക്കും വിചാരിച്ച നേട്ടമുണ്ടാക്കാനായില്ല.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് അധികമൊന്നും വൈകേണ്ടി വന്നില്ല സഖ്യത്തിലെ പൊട്ടിത്തെറികള്‍ പുറത്ത് വരാൻ. അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബി എസ് പി നേതാവ് മായാവതി തന്നെയാണ് ആദ്യം മുന്നോട്ട് വന്നത്. അഖിലേഷിനെ വിമർശിച്ചും കളിയാക്കിയും മായാവതി നടത്തുന്ന പ്രകടനം സഖ്യം അവസാനിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. വിശദാംശങ്ങളിലേക്ക്...
സ്വന്തം ഭാര്യയെ പോലും...
ലോക്സഭ തിരഞ്ഞെടുപ്പിൽ ബി എസ് പി - എസ് പി സഖ്യത്തിന് നേരിട്ട കനത്ത പരാജയത്തിന് കാരണക്കാരൻ അഖിലേഷ് യാദവാണെന്നാണ് മായാവതി പറയുന്നത്. സ്വന്തം ഭാര്യയായ ഡിംപിൾ യാദവിനെ പോലും ജയിപ്പിക്കാൻ അഖിലേഷ് യാദവിന് സാധിച്ചില്ല. മൂന്നര ലക്ഷം യാദവ വോട്ടുകളുള്ള കന്നൗജ് എസ് പിയുടെ കുത്തക സീറ്റാണ്. എന്നിട്ടും ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡിംപിൾ യാദവിന് തോല്‍ക്കാനായിരുന്നു യോഗം. ഇതിന് മായാവതി പറയുന്ന കാരണവും വളരെ രസകരമാണ്.
ചതിച്ചത് എസ് പി വോട്ടുകൾ
ഡിംപിള്‍ യാദവിന് ബി എസ് പി വോട്ടുകൾ കൃത്യമായി വീണിട്ടുണ്ടെന്നാണ് മായാവതി പറയുന്നത്. എന്നാല്‍ എസ് പിയുടെ വോട്ടുകൾ ഡിംപിളിന് കിട്ടിയില്ലെന്നും മായാവതി കുറ്റപ്പെടുത്തുന്നു. അഖിലേഷ് യാദവും പിതാവ് മുലായം സിംഗ് യാദവും മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഇത്. അഖിലേഷ് യാദവ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായപ്പോഴാണ് സീറ്റ് ഡിംപിളിന് കിട്ടിയത്. തുടർന്ന് രണ്ട് തവണ ഡിംപിൾ ഇവിടെ വിജയിക്കുകയും ചെയ്തു.
എസ്പിയെ നോക്കിയിട്ട് കാര്യമില്ല
ഉത്തർ പ്രദേശിൽ പിടിച്ചുനിൽക്കണമെങ്കിൽ സ്വന്തം പാർട്ടിയുടെ വോട്ട് ഷെയർ കൂട്ടിയാലേ പറ്റൂ എന്നാണ് കഴിഞ്ഞ ദിവസം ബി എസ് പി പ്രവർത്തകരോട് മായാവതി പറഞ്ഞത്. അഖിലേഷ് യാദവിന്റെ എസ് പിയുടെ സഹായം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഉത്തർ പ്രദേശിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പാർട്ടി ശക്തി കൂട്ടണം. ബി എസ് പി പ്രവർത്തകരുടെയും നേതാക്കളുടെയും എം എൽ എ - എം പിമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മായാവതി.
സഖ്യം അവസാനിക്കുന്നു?
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി എസ് പി - എസ് പി സഖ്യം ഒന്നിച്ച് മത്സരിക്കുമെന്ന് നേരത്തെ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. എന്നാൽ ഇത് നടക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ഇപ്പോൽ യു പിയിൽ നിന്നും പുറത്ത് വരുന്ന സൂചനകൾ. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബി എസ് പി ഒറ്റക്ക് മത്സരിക്കാനാണ് മായാവതി എടുത്തിരിക്കുന്ന തീരൂമാനം എന്നറിയുന്നു.
ഉപതിരഞ്ഞെടുപ്പിന് ഒറ്റക്ക്
വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും തനിച്ച് മല്‍സരിക്കാനാണ് മായാവതിയുടെ തീരുമാനം. ഉത്തർ പ്രദേശിലെ 11 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 9 സീറ്റ് ബി ജെ പിയുടേതാണ്. ഒന്ന് വീതം എസ് പിയും ബി എസ് പിയും. ഉതരിഞ്ഞെടുപ്പിൽ ബി എസ് പി ഒറ്റക്ക് മത്സരിച്ചാൽ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി ഒറ്റയ്ക്കു മൽസരിക്കുമെന്നതിന്റെ സൂചനയായും നിരീക്ഷകര്‍ ഇതിനെ കാണുന്നുണ്ട്.
നേട്ടം ബി ജെ പിക്ക്
കോൺഗ്രസിനെ ഒഴിവാക്കി ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി എസ് പി - എസ് പി സഖ്യത്തിന് ഇത്തവണ 15 സീറ്റാണ് ഉത്തർ പ്രദേശിൽ കിട്ടിയത്. എസ് പിക്ക് 5ഉം ബി എസ് പിക്ക് 10ഉം. സഖ്യം കോൺഗ്രസിനെ നിരുപാധികം പിന്തുണച്ച റായ്ബറേലിയിൽ സോണിയ ഗാന്ധി ജയിച്ചപ്പോൾ അമേഠിയിൽ രാഹുൽ ഗാന്ധി തോറ്റു. ഉപതിരഞ്ഞെടുപ്പിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ബി എസ് പി ഒറ്റക്ക് മത്സരിച്ചാൽ അത് ഏറ്റവും കൂടുതൽ ഗുണം ചെയ്യാൻ പോകുന്നത് ബി ജെ പിക്ക് തന്നെയാണ്.