ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ബന്ധമില്ലെന്ന് മായാവതി... ബിഎസ്പി 35 സീറ്റില്‍ മത്സരിക്കും!!
റായ്പൂര്‍: ഛത്തീസഗ്ഡില്‍ കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പരസ്യമാക്കി മായാവതി. കോണ്‍ഗ്രസ് വിമതനായ അജിത് ജോഗിയുമായി ചേര്‍ന്ന് സീറ്റ് ധാരണയാക്കിയിരിക്കുകയാണ് ബിഎസ്പി. കോണ്‍ഗ്രസിനെ ചെറിയ കക്ഷിയായിട്ടാണ് ഇവിടെ ബിഎസ്പി കാണുന്നതെന്ന് മായാവതി പറഞ്ഞു. അതേസമയം ദേശീയ തലത്തില്‍ വരെ അലയടിക്കാവുന്ന നീക്കമാണ് ബിഎസ്പി നടത്തുന്നത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ മായാവതിയുടെ നീക്കത്തില്‍ അസന്തുഷ്ടരാണ്. കോണ്‍ഗ്രസിന്റെ വിജയസാധ്യതയെ ഇല്ലാതാക്കുന്നതാണ് ഈ നീക്കമെന്ന് അവര്‍ പറയുന്നു.
എന്ത് വന്നാലും പിന്നോട്ടില്ലെന്നാണ് മായാവതിയുടെ നിലപാട്. ഇതോടെ ബിജെപി ശരിക്കും ആശ്വസിക്കുകയാണ്. രമണ്‍ സിംഗ് ജനകീയനായ മുഖ്യമന്ത്രിയാണെങ്കിലും സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിഞ്ഞിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് അജിത് ജോഗിക്ക് കൂടെയാണ് താന്‍ ചേരുന്നതെന്ന് മായാവതി പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ കടുംപിടുത്തം കാരണം മറ്റ് സംസ്ഥാനങ്ങളിലെ സഖ്യത്തില്‍ നിന്ന് മായാവതി അകന്നുനില്‍ക്കുകയാണ്.
അജിത് ജോഗിയെ കൂടെ കൂട്ടി
സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് മറ്റൊരു പാര്‍ട്ടിയുണ്ടാക്കിയ വിമതനാണ് അജിത് ജോഗി. അദ്ദേഹം കോണ്‍ഗ്രസിന് കനത്ത വെല്ലുവിളിയാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം ബിഎസ്പി ചേരുമെന്ന വാര്‍ത്തയാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ പല ശക്തികേന്ദ്രങ്ങളിലും വോട്ടുകള്‍ ചോരാന്‍ ഇടയാക്കും. ജാതി വോട്ടുകളും ആദിവാസി മേഖലകളില്‍ ഇവര്‍ക്കുള്ള സ്വാധീനവും വളരെ കൂടുതലാണ്. ഇതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്.
90 അംഗ നിയമസഭ
മധ്യപ്രദേശ് വിഭജിച്ചാണ് ഛത്തീസ്ഗഡുണ്ടാക്കിയത്. ഇവിടെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. 90 അംഗ നിയമസഭയാണ് സംസ്ഥാനത്തേത്. അജിത് ജോഗിക്ക് ശേഷം കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നുതവണയാണ് രമണ്‍ സിംഗ് ബിജെപിയെ വിജയത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്. 2013ല്‍ ബിജെപിക്ക് 50 സീറ്റും കോണ്‍ഗ്രസിന് 37 സീറ്റുമാണ് ലഭിച്ചത്. മായാവതിയുടെ പാര്‍ട്ടിക്ക് രണ്ട് സീറ്റും ലഭിച്ചിരുന്നു.
എത്ര സീറ്റില്‍ മത്സരിക്കും?
ബിഎസ്പി എത്ര സീറ്റില്‍ മത്സരിക്കുമെന്നായിരുന്നു ഇത്രയും കാലം ഉണ്ടായിരുന്ന സംശയം. എസ്പിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് ഇവിടെ മത്സരിക്കാമെന്നായിരുന്നു ബിഎസ്പിയുടെ ധാരണ. എന്നാല്‍ അജിത് ജോഗിയുടെ വാഗ്ദാനത്തില്‍ മായാവതി വീണുപോകുകയായിരുന്നു. 35 സീറ്റില്‍ ബിഎസ്പി മത്സരിക്കുമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ബാക്കിയുള്ള 55 സീറ്റുകളില്‍ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് മത്സരിക്കും. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രം ലഭിച്ച ബിഎസ്പി 35 സീറ്റില്‍ മത്സരിക്കുന്നതിന്റെ യുക്തിയെയും കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രി ജോഗി തന്നെ
തങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചാല്‍ അജിത് ജോഗി മുഖ്യമന്ത്രിയാവുമെന്ന് വ്യക്താക്കിയിരിക്കുകയാണ് മായാവതി. ഇതോടെ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യവും ഇല്ലെന്നാണ് അവര്‍ വ്യക്താക്കുന്നത്. അതേസമയം സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്നാണ് മായാവതി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകൂ എന്നാണ് അവരുടെ നിലപാട്. എന്നാല്‍ ബിഎസ്പിക്ക്് സംസ്ഥാനത്ത് അതിനുള്ള ശക്തിയില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
കോണ്‍ഗ്രസിന് തെറ്റ് പറ്റി
സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനും വലിയ തെറ്റാണ് സംഭവിച്ചത്. ബിഎസ്പിക്ക് വാഗ്ദാനം ചെയ്തത് വെറും അഞ്ച് സീറ്റാണ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍ ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു മായാവതിയുടെ നിലപാട്. ഇതോടെ മായാവതി മധ്യപ്രദേശില്‍ 22 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ കോണ്‍ഗ്രസ് സമ്മര്‍ദത്തിലായി. പക്ഷേ 35 സീറ്റ് നല്കാന് ഒരിക്കലും സാധിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
രമണ്‍ സിംഗ് ഹാപ്പി
ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുള്ള സംസ്ഥാനമായിരുന്നു ബിജെപിക്ക് ഛത്തീസഗ്ഡ്. എന്നാല്‍ മായാവതിയുടെ നീക്കങ്ങള്‍ ബിജെപിക്ക് അനുകൂലമാക്കിയിരിക്കുകയാണ്. മഹാസഖ്യം എന്ന കോണ്‍ഗ്രസിന്റെ അവകാശവാദം തട്ടിപ്പാണെന്ന് ഇതോടെ തെളിഞ്ഞെന്ന് ബിജെപി പരിഹസിച്ചു. അതേസമയം കോണ്‍ഗ്രസിനേക്കാളും വലിയ ഭീഷണിയായി അജിത് ജോഗി വളര്‍ന്നിരിക്കുകയാണ്. ജോഗി സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും സ്വാധീനമുള്ള നേതാവാണ്. അതുകൊണ്ട് ഇനിയുള്ള പോരാട്ടം ജോഗിയും ബിജെപിയും തമ്മിലാണ്.
ബിജെപിയുടെ ബി ടീം
മായാവതിയുടെ തനിനിറം പുറത്തായതോടെ കോണ്‍ഗ്രസ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ ബി ടീമാണ് അജിത് ജോഗിയെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഭൂപേഷ് ഭാഗല്‍ പറയുന്നു. രമണ്‍ സിംഗിന് വേണ്ടിയാണ് അജിത് ജോഗിയുടെ പ്രവര്‍ത്തനമെന്നും ഭാഗല്‍ വ്യക്തമാക്കി. സംസ്ഥാനത്ത് എസ്സി, എസ്ടി വിഭാഗത്തിന് പ്രിയപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ മായാവതി വരുന്നതോടെ ഈ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകും. ഇത് ബിജെപിയെ സഹായിക്കുകയും ചെയ്യും.
ബിഎസ്പിയുടെ വോട്ട് ഷെയര്‍
ബിഎസ്പിയുടെ വോട്ട് ഷെയര്‍ എല്ലാ കാലത്തും കോണ്‍ഗ്രസിനെ സംസ്ഥാനത്ത് സഹായിച്ചിട്ടുണ്ട്. 2003ല്‍ അവര്‍ക്ക് 4.45 ശതമാനം വോട്ടുണ്ടായിരുന്നു. അന്ന് രണ്ട് സീറ്റാണ് അവര്‍ നേടിയത്. 2008ല്‍ ഇത് 6.11 ശതമാനമായി ഉയര്‍ന്നത്. അന്നും രണ്ട് പേര് വിജയിച്ചു. എന്നാല്‍ 2013ല്‍ ഇത് 4.27 ശതമാനമായി കുറഞ്ഞു. ഇതാണ് കോണ്‍ഗ്രസിന് ബിഎസ്പിയെ ഒപ്പം കൂട്ടാന്‍ താല്പര്യമില്ലാത്തത്. കോണ്‍ഗ്രസിനെ പ്രാദേശിക പ്രവര്ത്തകര്ക്കൊന്നും ബിഎസ്പിയുമായുള്ള സഖ്യത്തിന് താല്പര്യമില്ല.
ജോഗി പടക്കുതിരയാകുമോ?
അജിത് ജോഗിയുടെ നീക്കങ്ങള്‍ എങ്ങനെയാവുമെന്നാണ് ഇനി അറിയാനുള്ളത്. 16 വര്‍ഷത്തോളം ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ നയിച്ചത് ജോഗിയാണ്. എന്നാല്‍ പാര്‍ട്ടിയുമായി തെറ്റി 2016ല്‍ അദ്ദേഹം പുതിയ പാര്‍ട്ടി ഉണ്ടാക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇതുവരെ മത്സരിച്ചിട്ടില്ല എന്നതാണ് അവരുടെ പ്രധാന പ്രതിസന്ധി. അതുകൊണ്ട് അവരുടെ ശക്തികേന്ദ്രം ഏതാണെന്ന് വ്യക്തമല്ല. സംസ്ഥാനത്തെ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലുമാണ് ജോഗിക്ക് സ്വാധീനമുള്ളത്.
പിന്നോക്ക വോട്ടുകള്‍
സംസ്ഥാനത്ത് 10 സീറ്റുകള്‍ എസ്സി വിഭാഗത്തിനുള്ളതാണ്. ഇതില്‍ ഒന്‍പതും കഴിഞ്ഞ തവണ ബിജെപി നേടിയിരുന്നു. 29 സീറ്റുകള്‍ ആദിവാസി വിഭാഗത്തിനുള്ളതാണ്. മറ്റ് സ്ഥലങ്ങളിലെ സീറ്റുകളില്‍ 10 ശതമാനവും എസ്സി വിഭാഗത്തിനുള്ളതാണ്. അതേസമയം ജോഗി രാഷ്ട്രീയത്തില്‍ തീര്‍ത്തും അറിയപ്പെടാതിരിക്കുന്ന സമയത്താണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ മോശം പ്രകടനമാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റിയതെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്തുകയാണ് ജോഗി.
കന്യാസ്ത്രീക്ക് പ്രണയനൈരാശ്യമാണെന്നുള്ള നീക്കം പാളി... ബിഷപ്പിനെ കുടുക്കിയത് രണ്ട് കന്യാസ്ത്രീകള്‍
നാശം വിതച്ച് ദായേ ചുഴലിക്കാറ്റ്, കേരളത്തിൽ 25ന് വീണ്ടും കനത്ത മഴ, നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം