രാജസ്ഥാനിലും കോണ്‍ഗ്രസിനെ ഒഴിവാക്കി....എസ്പിക്കും ഇടതുപാര്‍ട്ടികള്‍ക്കും കൈകൊടുത്ത് മായാവതി!!
ജയ്പൂര്‍; കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. ഇവിടെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള എല്ലാ സാധ്യതയും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ഇവിടെ സഖ്യസാധ്യതയ്ക്കുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് കത്തിവെച്ചിരിക്കുകയാണ് മായാവതി. നിരന്തരമായി അവര്‍ കോണ്‍ഗ്രസുമായുള്ള എല്ലാ സഖ്യവും ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ രാജസ്ഥാനിലും അവര്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്നാണ് സൂചിപ്പിക്കുന്നത്. മായാവതി ഇവിടെ പ്രബല ശക്തിയല്ലെങ്കിലും മഹാസഖ്യത്തിന്റെ നിലനില്‍പ്പിന് ഈ സഖ്യം വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.
എന്നാല്‍ കോണ്‍ഗ്രസിനോട് രാഷ്ട്രീയ അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് മായാവതി. കഴിഞ്ഞ ദിവസം ഛത്തീസഗഡിലും കോണ്‍ഗ്രസിന്റെ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായിരുന്നു. അതേസമയം മഹാസഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ഈ സഖ്യം സാധ്യമാകില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോളം സ്വാധീനം മഹാസഖ്യത്തിലെ മറ്റൊരു പാര്‍ട്ടിക്കുമില്ല.
മായാവതി ഇടഞ്ഞ് തന്നെ
കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള രാഷ്ട്രീയ ബന്ധം വേണ്ടെന്നാണ് മായാവതിയുടെ നിലപാട്. രാജസ്ഥാനില്‍ മൂന്നാം മുന്നണി ഉണ്ടാക്കാനാണ് മായാവതിയുടെ ശ്രമം. കോണ്‍ഗ്രസ്-ബിജെപി ഇതര മുന്നണിയാണ് ഇത്. സമാജ്‌വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ എന്നിവയെ ഒപ്പം കൂട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് മായാവതിയുടെ നീക്കം. മുഖ്യശത്രുവായി ബിജെപിയെയാണ് കാണുന്നത്. കോണ്‍ഗ്രസിനെയും ഭരണത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് അവരുടെ ആവശ്യം.
ഛത്തീസ്ഗഡിലും കൈവിട്ടു
കോണ്‍ഗ്രസിന് സാധ്യതയുള്ള ഛത്തീസ്ഗഡ് സംസ്താന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ കഴിഞ്ഞ ദിവസം മായാവതി കൈവിട്ടിരുന്നു. ഇത് മൂന്നാം തവണയാണ് മായാവതി കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയായ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡുമായിട്ടാണ് മായാവതി കൈകോര്‍ക്കുന്നത്. പിന്നോക്ക വോട്ടുകള്‍ ഒരുപാടുള്ള ഛത്തീസ്ഗഡില്‍ മായാവതി, കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നത് വോട്ടുകള്‍ ഭിന്നിക്കാനിടയാക്കും. അത് ബിജെപിക്ക് ഗുണം ചെയ്യുകയും ചെയ്യും.
മഹാസഖ്യത്തില്‍ വിള്ളല്‍
മഹാസഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നീക്കങ്ങളാണ് മായാവതി നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം മറ്റ് കക്ഷികള്‍ക്ക് മായാവതിയുടെ പ്രഖ്യാപനങ്ങളോട് എതിര്‍പ്പുണ്ട്. അതേസമയം കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള എന്ത് നീക്കത്തിനും താന്‍ തയ്യാറാണെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് മായാവതി. ബിഎസ്പി കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് കരുതിയ മധ്യപ്രദേശിലും ഈ സഖ്യം തകര്‍ച്ചയുടെ വക്കിലാണ്. 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
സിപിഐ മുന്‍കൈയ്യെടുത്തു
മായാവതിയുമായുള്ള സഖ്യത്തിന് സിപിഐയാണ് മുന്‍കൈയ്യെടുത്തത്. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത് മായാവതിയാണ്. സിപിഐ ദേശീയ സെക്രട്ടറി അതുല്‍ കുമാര്‍ അന്‍ജന്‍ മായാവതിയുമായി തിരഞ്ഞെടുപ്പ് സഖ്യം സംസാരിച്ചതായി വെളിപ്പെടുത്തി. ജെഡിഎസ്സിനും എസ്പിക്കുമൊപ്പം മൂന്നാം മുന്നണിയാണ് രൂപീപകരിക്കുന്നതെന്നും അതുല്‍ കുമാര്‍ പറഞ്ഞു. അതേസമയം ബിഎസ്പി കോണ്‍ഗ്രസുമായി സീറ്റ് വിഭജനത്തില്‍ ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കോണ്‍ഗ്രസിനും താല്‍പര്യമില്ല
മായാവതിയുടെ നീക്കങ്ങളെ ഇനിയും എതിര്‍ക്കാതിരിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് കരുതുന്നു. രാഹുല്‍ ഗാന്ധി ഇക്കാര്യം അഖിലേഷ് യാദവിനെ അറിയിച്ചിട്ടുണ്ട്. മായാവതി മഹാസഖ്യത്തിന് ഭീഷണിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. രാജസ്ഥാനില്‍ ബിഎസ്പിയെ ഒപ്പം നിര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി കഴിഞ്ഞു. ഇവിടെ കോണ്‍ഗ്രസിന് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബിഎസ്പിയുടെ ഭീഷണിയെ കാര്യമാക്കേണ്ടെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു.
നേതാക്കളുമായി രഹസ്യ ചര്‍ച്ച
പ്രമുഖ നേതാക്കള്‍ മായാവതിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ഒഴിവാക്കുന്നത് മായാവതിക്ക് രാഷ്ട്രീയ നഷ്ടമാണെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ അവര്‍ക്ക് മനംമാറ്റം വന്നതായി സൂചനയുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി മായാവതി സീറ്റ് വിഭജന വിഷയം ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. സഖ്യ സാധ്യത ഇപ്പോഴില്ലെങ്കിലും പൂര്‍ണമായും തള്ളിക്കളയാനാവാത്ത അവസ്ഥയിലാണെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യത്തിനനുസരിച്ച് മാത്രമേ മായാവതിയെ ഒപ്പം കൂട്ടാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവൂ.
മായാവതിയുടെ മനസ്സിലിരിപ്പ് എന്ത്?
മായാവതിയുടെ പാര്‍ട്ടി പല സംസ്ഥാനങ്ങളിലും ഭരണത്തിന്റെ ഭാഗമല്ല. ഉത്തര്‍പ്രദേശില്‍ അവരുടെ ഭരണം തിരിച്ചെത്തുമോ എന്ന് പറയാനുള്ള അവസ്ഥയായിട്ടില്ല. ഈ സാഹചര്യത്തില്‍ കുറച്ച് സീറ്റുകള്‍ നേടി പ്രധാനമന്ത്രി പദത്തിലെത്തുക എന്നതാണ് അവര്‍ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും സ്വീകാര്യയായ നേതാവാകണമെങ്കില്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍ കുറച്ച് സീറ്റുകള്‍ നേടണം. അതിനാണ് പലയിടത്തും ഒറ്റയ്ക്ക്് മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് അവരുടെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാവുമെന്നാണ് സൂചന.
ഒറ്റയ്ക്ക് മത്സരിച്ചാല്‍ നേട്ടമുണ്ടാകുമോ?
രാജസ്ഥാനില്‍ ഒറ്റയ്ക്ക് മത്സരിച്ചിട്ടുണ്ട് ബിഎസ്പി. 2013ല്‍ 199 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്ത് ജയിക്കാന്‍ അവര്‍ സാധിച്ചിരുന്നു. മൊത്തം വോട്ടുകളുടെ അഞ്ച് ശതമാനമാണ് അവരുടെ പാര്‍ട്ടി സ്വന്തമാക്കിയത്. ഈ രീതി തന്നെ തുടരാനാണ് മായാവതി താല്‍പര്യപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. ഇത്തവണ അതിനുള്ള സാധ്യതയില്ല. ബിജെപി വിരുദ്ധ വികാരമാണ് ഉള്ളത്. അതുകൊണ്ട് ആ വോട്ടുകള്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കും ലഭിക്കില്ല.
ബിജെപിക്ക് ഗുണകരം
കോണ്‍ഗ്രസുമായി ചേരുന്നത് വലിയ പ്രശ്‌നമായി മറ്റ് കക്ഷികള്‍ കാണുന്നത് ബിജെപി ഗുണകരമാണ്. മൂന്നാം മുന്നണിയേക്കാള്‍ ഗുണം ചെയ്യുക കോണ്‍ഗ്രസുള്ള മഹാസഖ്യമാണ്. എന്നാല്‍ ഇവരെ യോജിച്ച് കൊണ്ടുപോകുക കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ഹരിയാനയില്‍ അഭയ് സിംഗ് ചൗത്താലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളുമായി ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 2019ല്‍ ബിജെപിയെ വീഴ്ത്തുക എല്ലാവരെയും സംബന്ധിച്ച് കഠിനമാണ്.
പോലീസിന് മുന്നിൽ ഉത്തരംമുട്ടി വിയർത്ത് ബിഷപ്പ് ഫ്രാങ്കോ, ബിഷപ്പിന്റെ വായടപ്പിച്ചത് മൂന്ന് ചോദ്യങ്ങൾ
യുപിയില്‍ വീണ്ടും മുസ്ലീം വേട്ട.... മാധ്യമങ്ങള്‍ക്ക് മുന്നിലിട്ട് രണ്ട് പേരെ വെടിവെച്ച് കൊന്നു