രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റില്ലെന്ന് മായാവതി... കാരണം സോണിയ എന്ന് ബിഎസ്പി
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മായാവതി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി ഉയര്‍ന്നു വരണമെന്ന് ബി.എസ്.പി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ വിളിച്ചു ചേര്‍ത്ത ബി.എസ്.പി.യുടെ യോഗത്തിലാണ് പ്രവര്‍ത്തകര്‍ ഇത്തരം ഒരു ആവശ്യം ഉയര്‍ത്തിയത്.
രാമന് രാവണനെ കൊന്നതുപോലെ കൃഷ്ണന് കംസനെ കൊന്നതുപോലെ മോദിയെ പരാജയപ്പെടുത്താന്‍ മായാവതിക്ക് മാത്രമേ സാധിക്കൂവെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസയം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നും ബി.എസ്.പി യോഗത്തില്‍ വ്യക്തമാക്കി.
കേന്ദ്ര ബിന്ദു
പ്രതിപക്ഷ ഐക്യത്തിലെ കേന്ദ്ര ബിന്ദു മായാവതി ആയിരിക്കും. അതുകൊണ്ട് തന്നെ എന്ത് കൊണ്ടും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകാന്‍ യോഗ്യത ഉള്ളത് മായാവതിക്ക് തന്നെയാണ്. കൂടാതെ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനുള്ള കഴിവും മായാവതിക്ക് മാത്രമേ ഉള്ളൂവെന്ന് ബി.എസ്.പി ദേശീയ കോര്‍ഡിനേറ്റര്‍ വി ആര് സിങ്ങ് യോഗത്തില്‍ വ്യക്തമാക്കി.
കര്‍ണാടകത്തില്‍
കര്‍ണാടകത്തില്‍ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നതില്‍ മുഖ്യമപങ്കുവഹിച്ച നേതാവാണ് മായാവതി. ഇതിലൂടെ അവര്‍ രാജ്യത്തെ കരുത്തയായ നേതാവാണെന്ന് തെളിയിച്ചു. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ കുതിപ്പ് തടയാന്‍ മായാവതിക്ക് മാത്രമേ സാധിക്കൂവെന്നും മറ്റൊരു നേതാവായ ജയ്പ്രകാശ് സിങ്ങ് അഭിപ്രായപ്പെട്ടു.
ദളിത് നേതാവ്
മായവതി ഒരു ദളിത് നേതാവ് മാത്രമല്ല. രാജ്യത്തെ എല്ലാ സമുദായത്തിന്റേയും പിന്തുണയുള്ള നേതാവാണ്. അതുകൊണ്ട് തന്നെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
സോണിയ ഗാന്ധി
രാഹുല്‍ ഗാന്ധിയെ ആണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ രാഹുലിന് അച്ഛനെക്കാള്‍ അമ്മ സോണിയയുടെ വിദേശിയുടെ ഛായ ആണ് കൂടുതല്‍ ഉള്ളത്. അതിനാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഒരിക്കലും യോഗ്യനല്ല. ബിഎസ്പിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.
മോദി വിരുദ്ധ സഖ്യം
കര്‍ണാകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങളില്‍ പ്രതിപക്ഷം അണിനിരന്നത് മായാവതിയുടെ കീഴിലായിരുന്നു. മോദി വിരുദ്ധ മുന്നണിയെ നയിക്കാന്‍ മായാവതി തന്നെയാണ് യോഗ്യ എന്ന് തെളിയിക്കുന്നതായിരുന്നു ഈ നീക്കമെന്നും ബി.എസ്.പി. നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ബിജെപിക്കെതിരെ
ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ എസ്പിയുമായി മായാവതിയുടെ ബിഎസ്പി സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. മായാവതി പ്രധാനമന്ത്രി പദം ലക്ഷ്യമിടുന്നതിന്റെ സൂചനയാണ് ഈ നീക്കമെന്നായിരുന്നു പൊതുവേ വിലയിരുത്തപ്പെട്ടത്.
ദളിത് മുഖം
നരേന്ദ്ര മോദിയുടെ ബിജെപിയുടെ കീഴില്‍ ദളിത് ജനവിഭാഗം അസംതൃപ്തരാണെന്നും ദളിത് മുഖമായ മായാവതിക്ക് ഇ അസംതൃപ്തി വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നുമാണ് ബിഎസ്പിയുടെ കണക്ക് കൂട്ടല്‍.
ചരിത്രം സൃഷ്ടിക്കാന്‍
മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിക്ക് മാത്രമേ രാജ്യവ്യാപകമായി എല്ലാപാർട്ടികളെയും ഒരുമിപ്പിക്കാൻ കഴിയുമെന്നും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്നത് മായാവതിയെയാണെന്നും ബിഎസ്പിയുടെ മതിർന്ന നേതാവ് ഡാനിഷ് അലി നേരത്തേ വ്യക്തമാക്കിയിരുന്നു. ആദ്യ ദളിത് പ്രധാനമന്ത്രി എന്ന ചരിത്രം സൃഷ്ടിക്കാൻ തന്നെയാണ് മായാവതിയുടെ പ്രവർത്തനം എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വെറും സ്വപ്നം
അതേസമയം മായാവതിയെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി പദം ആര്‍ക്കുവേണമെങ്കിലും സ്വപ്നം കാണാം എന്നാല്‍ ഇവര്‍ക്ക് ലോക്സഭയില്‍ ഒരു ഒരുസീറ്റ് പോലും ലഭിക്കാന്‍ പോകുന്നില്ലെന്ന് ബിജെപി രാജ്യസഭാ അംഗം അനില്‍ ബാലുനി പരിഹസിച്ചു. ലോക്സഭയില്‍ 44 സീറ്റ് മാത്രമുള്ള രാഹുല്‍ ഗാന്ധിയും ഒരു സീറ്റ് പോലുമില്ലാത്ത മായവതിയും പ്രധാനമന്ത്രി പദം വെറുതേ സ്വപ്നം കാണുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.