ബിഎസ്പിയുടെ നീക്കം കോണ്‍ഗ്രസിനെതിരെ; കടുത്ത അതൃപ്തിയില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ടേക്കും?
ഭോപ്പാല്‍: കമ്മീഷന്‍റെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനം ഇതുവരെ വന്നില്ലെങ്കിലും മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിനുള്ള നീക്കങ്ങള്‍ സജീവാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയ 25 എംഎല്‍എമാരുടേത് ഉള്‍പ്പടെ 27 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന 22 പേര്‍ക്കുപുറമെ അടുത്തിടെ 3 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപി പാളയത്തിലെത്തിയിരുന്നു. ഇതോടെയാണ് 27 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഭരണത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ അതീവ പ്രാധാന്യമാണ് തിരഞ്ഞെടുപ്പിന് ഇരു പാര്‍ട്ടികളും നല്‍കുന്നത്.
107 അംഗങ്ങളുടെ പിന്തുണ
നിലവില്‍ 107 അംഗങ്ങളുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി ഭരണം നടത്തുന്നത്. 231 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 പേരുടെ പിന്തുണയാണ് വേണ്ടത്. ഈ സഖ്യയിലേക്ക് എത്താന്‍ ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റുകളിലെങ്കിലും വിജയിക്കേണ്ടതുണ്ട്.
അനുകൂല ഘടകം
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളും ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണെന്നതാണ് ബിജെപി അനുകൂല ഘടകമായി കാണുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ബിജെപിയെ ചെറുതല്ലാത്ത തോതില്‍ അലട്ടുന്നുണ്ട്. പല നേതാക്കളും ഇതിനോടകം തന്നെ അതൃപ്തി പരസ്യമാക്കി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിന്
മൂന്ന് മാസങ്ങള്‍ക്കപ്പുറം നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കണമെങ്കില്‍ കോണ്‍ഗ്രസിന് ഇരുപതിലേറെ സീറ്റുകളില്‍ വിജയിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലെത്താന്‍ വലിയ ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. സമീപകാലത്ത് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമല്‍നാഥ് സ്വീകരിച്ച നിലപാടെല്ലാം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്.
അതൃപ്തിയിലും
ബിജെപിക്കുള്ളില്‍ രൂപപ്പെട്ട അതൃപ്തിയിലും കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നു. സിന്ധ്യ അനുകൂലികള്‍ക്ക് അധിക പ്രധാന്യം നല്‍കുന്നതില്‍ ബിജെപിയിലെ വലിയൊരു വിഭാഗത്തിന് ശക്തമായ അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന പല മണ്ഡലങ്ങളിലും ഈ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
27 സീറ്റിലും മത്സരിക്കും
ഇതിനിടയിലാണ് ഉപതിരഞ്ഞെടുപ്പില്‍ 27 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്പി രംഗത്തെത്തുന്നത്. ബിഎസ്പി പിടിക്കുന്ന ഓരോ വോട്ടും കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കമല്‍നാഥ് സര്‍ക്കാറിനെ ബിഎസ്പിയുടെ രണ്ട് അംഗങ്ങള്‍ നിയമസഭയില്‍ പിന്തുണച്ചിരുന്നു.
നേതൃയോഗം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിഎസ്പി സംസ്ഥാന നേതൃയോഗം കഴിഞ്ഞ ദിവസം ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേരുകയും ചെയ്തു. പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള രാംജി ഗൗതം, സംസ്ഥാന പ്രസിഡന്റ് രാമകാന്ത് പിപ്പൽ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ജയ-പരാജയം
27 സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് യോഗം തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ബിഎസ്പി വിജയ സാധ്യതയില്ലെങ്കിലും മറ്റ് പാര്‍ട്ടികളുടെ ജയ-പരാജയങ്ങളെ സ്വാധീനിക്കാന്‍ അവര്‍ പിടിക്കുന്ന വോട്ടുകള്‍ക്ക് കഴിയും.
കോണ്‍ഗ്രസ് ശ്രമം
സഞ്ജീവ് കുശ്വാഹ, രാംബായി എന്നീ രണ്ട് എംഎല്‍എമാരായിരുന്നു ബിഎസ്പിക്ക് മധ്യപ്രദേശില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് 2019 ഡിസംബറില്‍ രാംബായിയെ ബിഎസ്പി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ബിഎസ്പിയുടെ പിന്തുണ തേടാന്‍ നേരത്തെ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു.
അതൃപ്തി
എന്നാല്‍ തനിച്ച് മത്സരിക്കാനുള്ള ബിഎസ്പിയുടെ നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ചുരുങ്ങിയ വോട്ടുകളാണ് പല മണ്ഡലങ്ങളിലും ബിഎസ്പിക്കുള്ളത്. ബിജെപിയുടെ പരാജയം ഉറപ്പ് വരുത്തണമെന്നാണ് ഇവരില്‍ പലരുടേയും അഭിപ്രായം. എന്നാല്‍ ഇതിന് വിരുദ്ധമായി ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ബിഎസ്പി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
പാര്‍ട്ടി വിട്ടത്
തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനുള്ള മായാവതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഇരുപതോളം ബിഎസ്പി നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവപുരി ജില്ലയിലെ കരേര നിയമസഭ സീറ്റില്‍ മത്സരിച്ച പ്രഗിലാല്‍ ജാതവ് ഉള്‍പ്പടേയുള്ളവരായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പിന്തുണ നല്‍കണം
ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കണമെന്നായിരുന്നു പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. ദേശീയ നേതൃത്വത്തെ തങ്ങളുടെ വികാരം അറിയിച്ചിരുന്നെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ച് നില്‍ക്കുകയായിരുന്നുവെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍ ആരോപിച്ചു. മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും ഇവര്‍ അവകാശപ്പെടുന്നു.
സച്ചിന്‍ പൈലറ്റ് ഉപമുഖ്യനോ അതോ നാലാം വര്‍ഷം മുഖ്യമന്ത്രിയോ?: നല്ല ഫലങ്ങള്‍ വരുമെന്ന് പൈലറ്റ്