പട്ടേലിന്റെ പ്രതിമയാണോ രാജ്യത്തെ പ്രശ്‌നം?
ദില്ലി: കര്‍ഷകര്‍ക്കും സ്ത്രീ സുരക്ഷാ - ശാക്തീകരണത്തിനും ഊന്നല്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കന്നി ബജറ്റില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മാണത്തിന് അനുവദിച്ച 200 കോടി കല്ലുകടിയാകുന്നു. വന്‍ നഗരങ്ങളിലെ സത്രീ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപ മാത്രമ അനുവദിച്ചപ്പോഴാണ് പട്ടേല്‍ പ്രതിമയ്ക്ക് 200 കോടി രൂപ നീക്കിവച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഉരുക്കുമനുഷ്യന്‍ സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ പൂര്‍ണകായ പ്രതിമയാണ് ഗുജറാത്തില്‍ സ്ഥാപിക്കുന്നത്. ഐക്യത്തിന്റെ പ്രതിമ എന്ന് പേരിട്ട ഇത് ഗുജറാത്ത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ്. 182 മീറ്റര്‍ ഉയരത്തില്‍ നര്‍മദാ അണക്കെട്ടിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന തരത്തിലായിരിക്കും പ്രതിമ.
ഉരുക്കുമനുഷ്യന്‍ എന്ന് അറിയപ്പെടുന്ന പട്ടേലിന്റെ നൂറ്റി മുപ്പത്തിയെട്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ ഈ പ്രതിമ നിര്‍മിക്കുന്നത്. കര്‍ഷകരില്‍ നിന്നും ഉരുക്ക് ശേഖരിച്ചായിരിക്കും ഭാരതീയ കിസാന്‍ മോര്‍ച്ച പ്രതിമ നിര്‍മിക്കുന്നത് എന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. 2063 കോടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ അഭിമാനമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി വലിപ്പമാണ് പ്രതിമയ്ക്ക് ഉണ്ടാകുക.
ഇക്കാര്യങ്ങളെല്ലാം ശരി തന്നെ. സര്‍ദാര്‍ പട്ടേലിനെ ഓര്‍മിക്കേണ്ടതും ആവശ്യം തന്നെ. എന്നാല്‍ രാജ്യത്ത് പട്ടിണിപ്പാവങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോഴാണോ പ്രതിമയ്ക്ക് 200 കോടി അനുവദിക്കേണ്ടിയിരുന്നത് എന്നാണ് ചോദ്യം. ഈ 200 കോടി രൂപ കൊണ്ട് രാജ്യത്തെ പട്ടിണി മാറും എന്നൊന്നും ആരും കരുതുന്നില്ല. എന്നാലും എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ ഈ നീക്കിയിരുപ്പ് ഉചിതമായില്ല എന്ന് കരുതുന്നവരാണ് ഏറെയും.