അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച ഉയരും; 6.75 ശതമാനത്തിൽ നിന്ന് 7.5 ശതമാനമെത്തും!
ദില്ലി: അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച ഉയരുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.7 മുതൽ 7.5 ശതമാനം വരെ വളർച്ചയുണ്ടാകുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജി ഡി പി 6.75 ശതമാനമാണന്നും സര്‍വേയില്‍ പറയുന്നു. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. വരുന്ന വര്‍ഷം ഇന്ധന വില ഉയര്‍ന്ന നിരക്കില്‍ തുടരുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ 'നയത്തില്‍ കടുത്ത ജാഗ്രത' പുലര്‍ത്തും. ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കലും നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു.
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സെൻസെക്സ് 350 പോയിന്റുകൾക്കും നിഫ്റ്റി 11,150നും മുകളിൽ ഉയർന്നെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു. രണ്ടാം പാദത്തില്‍ സമ്പദ്വ്യവസ്ഥയ്ക്കു കുതിപ്പേകിയത് ജിഎസ്ടിയും ബാങ്ക് റീക്യാപ്പിറ്റലൈസേഷനും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഉദാരവല്‍ക്കരണവും ഉയര്‍ന്ന കയറ്റുമതിയുമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.