അങ്കണവാടി- ആശ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം, വേതനം 50 ശതമാനം ഉയർത്തുമെന്ന് ബജറ്റ് പ്രഖ്യാപനം
Recommended Video
ദില്ലി: അങ്കണവാടി- ആശ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. അങ്കണവാടി-ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയും 50 ശതമാനം ഉയര്‍ത്തി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. തൊഴിലാളി ബോണസ് 7000 രൂപയാക്കി. സര്‍വ്വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് 6 ലക്ഷം രൂപ സഹായമായി നല്‍കും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ഈ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്.
പ്രധാന്‍മന്ത്രി ശ്രംയോഗി മന്‍ധനിലൂടെയാണ് പ്രഖ്യാപനം. 60 വയസ്സിന് മുകളിലുളള തൊഴിലാളികള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനായി മാസം അടയ്‌ക്കേണ്ടത് നൂറ് രൂപ മാത്രമാണ്. അസംഘടിത തൊഴില്‍ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയാണ് ഇതെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
ഇഎസ്‌ഐ പരിധി 21000 രൂപയായി ഉയര്‍ത്തി. ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്നും 30 ലക്ഷമായി ഉയര്‍ത്തി. 1 കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുമെന്നും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ 60,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടിയെന്ന് ബജറ്റ് പ്രസംഗത്തില്‍ പീയുഷ് ഗോയല്‍ പറഞ്ഞു. ഇപിഎഫ്ഒ കണക്ക് പ്രകാരം രണ്ട് കോടി തൊഴിലവസരങ്ങളാണ് രാജ്യത്ത് വര്‍ധിച്ചത്. സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹബ്ബായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുദ്ര പദ്ധതിയില്‍ 70 ശതമാനം വനിചാ പങ്കാളിത്തമുണ്ടായെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.