ബജറ്റ് 2020; പ്രതീക്ഷ അർപ്പിച്ച് ഇന്ത്യൻ റെയിൽവെ, മൂലധനച്ചെലവിനായി 1.70 കോടി ലഭിക്കുമെന്ന് പ്രതീക്ഷ!
കേന്ദ്ര ധനകാര്യമന്ത്രി ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിൽ വൻ പ്രതീക്ഷയാണ് റെയിൽവെ ഉറ്റു നോക്കുന്നത്. മൂലധനച്ചെലവിന് 1.70 ലക്ഷം കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന വിഹിതമാണ് ഇന്ത്യൻ റെയിൽവേ വീണ്ടും പ്രതീക്ഷിക്കുന്നത്. യിൽവേയുടെ ബജറ്റ് വിഹിതം ഈ വർഷം 70,000 കോടി രൂപയായി ഉയരുമെന്നും അധികൃതർ അറിയിച്ചു.
2018 നും 2030 നും ഇടയിൽ റെയിൽവേ നവീകരണത്തിന് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് റെയിൽവേ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. സിഗ്നലിംഗ് സംവിധാനത്തിന്റെ നവീകരണം, പുതിയ ട്രാക്കുകളുടെ നിർമ്മാണം, പാത ഇരട്ടിപ്പിക്കൽ എന്നീ മേഖലകളിൽ ബജറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യതയെന്നും തേജസ് എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയിലെ പുതിയ സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ 1.60 ലക്ഷം കോടി രൂപയാണ് മൂലധനച്ചെലവിനായി റെയിൽവേയ്ക്ക് ലഭിച്ചത്. അതിന് മുമ്പുള്ള വർഷം 1.48 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് ലഭിച്ചതായും റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2016 ന് മുമ്പ് കേന്ദ്ര ബജറ്റ്, റെയിൽവേ ബജറ്റ് എന്നിങ്ങനെ പ്രത്യേകം ബജറ്റുകളാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ, 92 വർഷത്തെ ഈ രീതി 2016ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി മാറ്റി മറിക്കുകയായിരുന്നു.