മാന്ദ്യത്തിന് മരുന്ന് ബജറ്റില്‍ ഇല്ല; മുതലാളിമാര്‍ക്ക് ഇന്ത്യയെ വില്‍ക്കുന്നുവെന്നും തോമസ് ഐസക്
തിരുവനന്തപുരം: ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. മാന്ദ്യം നേരിടാന്‍ ഇത്തവണയും ബജറ്റില്‍ ഒന്നുമില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യം വലിയ സാമ്പത്തിക തകര്‍ച്ച അനുഭവിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ നിന്ന് ധനമന്ത്രി ഒരു പാഠവും പഠിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്‍റെ ആവര്‍ത്തനമാണ് ഈ വര്‍ഷവും. റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്ളത്. നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാല്‍ ഒരു വിദേശനാണ്യ പ്രതിസന്ധി വന്നാല്‍ അതില്‍ ഇടപെടാനുള്ള ശേഷി റിസര്‍വ്വ് ബാങ്കിനുണ്ടോയെന്ന് സംശയമാണെന്നും തോമസ് ഐസക് പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പനയില്‍ നിന്ന് രണ്ട് ലക്ഷം കോടിയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. കുത്തക മുതലാളിമാര്‍ക്ക് നികുതിയിളവ് നല്‍കി രാജ്യത്തിന്‍റെ സമ്പത്ത് ഇതേ മുതലാളിമാര്‍ക്ക് വില്‍ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം കോടിയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ വെച്ചിരുന്നു.കേന്ദ്രസര്‍ക്കാര്‍ ആദായ നികുതി സംവിധാനത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്തതെന്നും തോമസ് ഐസക് പറഞ്ഞു.
ചരിത്രത്തിലില്ലാത്ത അവഗണനയാണ് ഇത്തവണ കേരളത്തോട് ഉണ്ടായിരിക്കുന്നതെന്നും ഐസക് പറഞ്ഞു. കഴിഞ്ഞ വർഷം കേരളത്തിനുള്ള വിഹിതം 17,872 കോടിയായിരുന്നു. ഈ വർഷം 20,000 കോടി വരെ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ 15,236 കോടിയായി കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു.