ബജറ്റ് 2022: പ്രതീക്ഷകള്‍ വിഫലം: ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല, 80-സിയിലും ഇളവില്ല
ദില്ലി: ആദായ നികുതി നിരക്കുകളില്‍ മാര്രം വരുത്താത്തെ കേന്ദ്ര ബജറ്റ്. പ്രതിസന്ധിയുടെ കാലത്ത് നികുതി നിരക്കില്‍ ആദായ നികുതി ദായകർ കൂടുതല്‍ ഉദാരമായ സമീപനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആപ്രതീക്ഷകള്‍ വിഫലമാക്കി നിലവിലെ നിരക്ക് തന്നെ തുടരാന്‍ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ് വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തിയിട്ടുണ്ട്. സഹകരണ സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത് കേരളം ഉള്‍പ്പടെ ആശ്വാസകരമായ നടപടിയായിട്ടാണ് കാണുന്നത്.
അതേസമയം, രാജ്യത്തെ ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന സുപ്രധാനമായ പ്രഖ്യപനം ബജറ്റിലുണ്ട്. ആദായ നികുതി റിട്ടേൺ രണ്ടു വർഷത്തിനുള്ളിൽ പുതുക്കി ഫയൽ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പുതിയ പ്രഖ്യാപനം. തെറ്റ് തിരുത്തി റിട്ടേൺ ഫയൽ ചെയ്യാനാണ് സാവകാശം നൽകുന്നത്. ഭിന്നശേഷിക്കാർക്കും അവരുടെ മാതാപിതാക്കൾക്കും നികുതിയിളവ് അനുവദിക്കുമെന്നും നിർമ്മല സീതാരാമന്‍ വ്യക്തമാക്കി. സ്റ്റാർട്ട് അപുകൾക്ക് നികുതി അടക്കുന്നതിനുള്ള തീയതി നീട്ടി നൽകിയിട്ടുണ്ട്.

നികുതി ദായകർ കഴിഞ്ഞ ഏഴു വര്‍ഷമായി കാത്തിരിക്കുന്ന 80 സി പരിധി ഉയര്‍ത്തലും ഇത്തവണയുണ്ടായില്ല. ഒരു ലക്ഷമായിരുന്ന ഈ പരിധി 2014 ലാണ് 1.5 ലക്ഷമാക്കിയത്. അന്ന് തന്നെ ഇത് രണ്ടര ലക്ഷമാക്കി ഉയർത്തണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍ വർഷങ്ങള്‍ കഴിഞ്ഞിട്ടും 1.5 ലക്ഷം പരിധി തന്നെ തുടരുകയാണ്.












Click it and Unblock the Notifications