ബീഡിക്ക് കൂടുതല്‍ നികുതി ചുമത്തുന്നത് ആളുകളെ നക്സലിസത്തിലേക്ക് നയിക്കും: സ്വദേശി ജാഗരൺ മഞ്ച്
ദില്ലി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ പുകയില ഉൽപന്നങ്ങളുടെ നികുതി വർധിപ്പിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ സ്വദേശി ജാഗരൺ മഞ്ച് ( എസ് ജെ എം). കൈത്തൊഴിലിലൂടെ നിർമ്മിക്കുന്ന ബീഡിയുടെ നികുതി കുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. പാവപ്പെട്ടവന്റെ സിഗരറ്റ് എന്ന് വിളിക്കപ്പെടുന്ന 'ടെണ്ടു' ഇലകളിൽ പുകയില പൊതിഞ്ഞുണ്ടാക്കുന്ന ബീഡികള്‍ ഇപ്പോഴും കൈത്തൊഴിലായിട്ടാണ് നിർമ്മിക്കുന്നത്. സാധാരണക്കാരാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ നികുതി വർധിപ്പിക്കുകയല്ല വേണ്ട, നികുതി കുറച്ച് തൊഴിലാളികള്‍ക്ക് സഹായം നല്‍കണമെന്നുമാണ് സ്വദേശി ജാഗരൺ മഞ്ച് അഭിപ്രായപ്പെടുന്നത്.
സിഗരറ്റിന്റെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും നിയമത്തിലെ (COTPA) നിർദിഷ്ട ഭേദഗതികളുടെ പരിധിയിൽ നിന്നും 'ബീഡികൾ' ഒഴിവാക്കണമെന്നും ഒരു വെർച്വൽ ഇവന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് എസ് ജെ എം കോ-കൺവീനർ അശ്വനി മഹാജൻ ആവശ്യപ്പെട്ടു. ബീഡികളുടെ നികുതി വർദ്ധന സാധാരണ ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കും. ഇതിലൂടെ ഈ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ പലരെയും നക്സലിസത്തിലേക്ക് തള്ളിവിട്ടേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ബീഡി വ്യവസായം രാജ്യത്തെ 4-4.5 കോടി ആളുകൾക്ക് തൊഴിലും ഉപജീവനവും നൽകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും പാവപ്പെട്ട വീടുകളിൽ നിന്നുള്ള സ്ത്രീകളും ഉൽപാദനത്തിന് ഉപയോഗിക്കുന്ന 'ടെണ്ടു' ഇലകൾ ശേഖരിക്കുന്നവരുമാണ്. അവരുടെ വരുമാനത്തെ മോശമായി ബാധിക്കുന്ന ഒരു സാഹചര്യം ഉണ്ടായിക്കൂടാ" മഹാജൻ പറഞ്ഞു.
'അത്രയും വലിയ തുക ഓഫർ ചെയ്യണമെങ്കില്‍ ദിലീപിന് വല്ല മാനസിക പ്രശ്നവും ഉണ്ടാവണം'; പിന്തുണച്ച് മഹേഷ്
ഏതെങ്കിലും തരത്തിലുള്ള പുകയില ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസൻസുകൾ, അനുമതികൾ, രജിസ്ട്രേഷനുകൾ എന്നിവ നിർബന്ധമാക്കുന്നത് ബീഡി നിർമ്മാണ വ്യവസായത്തെയും സാരമായി ബാധിക്കുന്നുണ്ട്. ബീഡിയുടെ മേലുള്ള നികുതി വർദ്ധന ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം ഇല്ലാതാക്കും. അതിനാലാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബീഡികൾക്ക് സർക്കാർ നിലവില്‍ 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ട്.
ബീഡി ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ കൊണ്ടുവരുന്നതിന് മുമ്പ് വ്യവസായത്തെ ആശ്രയിക്കുന്നവർക്ക് ബദൽ തൊഴിലും ഉപജീവന മാർഗ്ഗങ്ങളും സർക്കാർ സൃഷ്ടിക്കണം. 'ബീഡി'യും സിഗരറ്റും വലിക്കുന്നതിന്റെ ആഘാതം കണ്ടെത്തുന്നതിന് താരതമ്യ ശാസ്ത്രീയ പഠനം നിർദ്ദേശിക്കണമെന്നും ഓൾ ഇന്ത്യ ബീഡി ഇൻഡസ്ട്രി ഫെഡറേഷൻ സംഘടിപ്പിച്ച വെർച്വൽ പരിപാടിയെ പങ്കെടുത്തുകൊണ്ട് മഹാജന്‍ പറഞ്ഞു.
Recommended Video