ജനപ്രിയ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കയ്യിലെടുക്കുമോ? ഇടക്കാല ബജറ്റ് ഇന്ന്
ദില്ലി: കേന്ദ്ര സർക്കാറിന്റെ ഇടക്കാല ബജറ്റ് ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയല്‍ വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുന്നതിനാല്‍ ജനപ്രിയ പദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ഇടക്കാല ബജറ്റില്‍ ഇടം പിടിച്ചേക്കും.
സമ്പൂര്‍ണ്ണ ബജറ്റായിരിക്കുമെന്ന് ആദ്യം സൂചന നല്കിയ സര്‍ക്കാര്‍ പിന്നീട് ഇടക്കാല ബജറ്റെന്ന് തിരുത്തുകയായിരുന്നു. എങ്കിലും ഒരു സാധാരണ ബജറ്റിന്റെ സ്വഭാവം തന്റെ ബജറ്റിന് ഉണ്ടാകുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പീയൂഷ് ഗോയല്‍ നല്‍കിയത്. വോട്ട് ഒണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ്ണ ബജറ്റ് പാടില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടും.
തിരഞ്ഞെടുപ്പില്‍ കര്‍ഷകരെ കയ്യിലെടുക്കാനായി കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകര്‍ക്ക് നേരിട്ട് സഹായം എത്തിക്കുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ആയുഷ്മാൻ ഭാരത്, ഗ്രാമീണ വീട് നിര്‍മ്മാണം, നഗരഗതാഗതം തുടങ്ങിയവക്കും ഊന്നൽ ഉണ്ടായേക്കും
അതേസമയം, ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച്ച സഭയില്‍ വെച്ചിട്ടില്ല. ബജറ്റിന് തലേദിവസം സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതാണ് പതിവ് രീതി.