പ്രധാൻമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി രാമന് വീട് നിർമ്മിക്കണം, ആവശ്യവുമായി ബിജെപി നേതാവ്
അയോധ്യ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ രാമനും ഹനുമാനുമൊക്കെയാണ് വലിയ ചര്‍ച്ചാ വിഷയങ്ങളാകുന്നത്. ഒരു വശത്ത് രാമജന്മഭൂമി ആവശ്യം ആളിപ്പടരുമ്പോള്‍ മറുവശത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുളള ബിജെപി നേതാക്കള്‍ ഹനുമാന്റെ ജാതിയും മതവും ചര്‍ച്ചാ വിഷയമാക്കുന്നു. അതിനിടെ രാമന് വീട് നിര്‍മ്മിക്കണം എന്ന വിചിത്ര ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് യുപിയിലെ തന്നെ മറ്റൊരു ബിജെപി നേതാവ്.
ഖോസിയിലെ ബിജെപി എംപിയായ ഹരിനാരായണ്‍ രാജ്ഭര്‍ ആണ് രാമന് വീട് നിര്‍മ്മിക്കണം എന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കണം എന്നാണ് ബിജെപി എംപിയുടെ ആവശ്യം.
1992ല്‍ അയോധ്യയിലെ തര്‍ക്കഭൂമിയില്‍ സ്ഥാപിച്ച ശ്രീരാമ പ്രതിമയ്ക്കാണ് വീട് പണിയണം എന്ന ആവശ്യം എംപി മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവില്‍ രാമന്‍ താമസിക്കുന്നത് മേല്‍ക്കൂര ഇല്ലാത്ത ഒരു ടെന്റിലാണെന്ന് നേതാവ് ചൂണ്ടിക്കാട്ടുന്നു. കടുത്ത തണുപ്പ്കാലത്തും പൊള്ളുന്ന വെയിലിലും കനത്ത മഴയിലുമാണ് ശ്രീരാമന്റെ പ്രതിമ നില്‍ക്കുന്നത്.
മേല്‍ക്കൂരയില്ലാത്തത് കൊണ്ട് ഇവയെല്ലാം രാമനെ ബാധിക്കുന്നുവെന്നും അതുകൊണ്ട് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാം ലല്ല പണിയണം എന്നാണ് ആവശ്യം. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ ജില്ലാ അധികാരികള്‍ രാമന് വീട് നിര്‍മ്മിച്ച് നല്‍കണം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ ഭരണകൂടത്തിന് എംപി കത്ത് നല്‍കിയിട്ടുമുണ്ട്.