ഭിന്നാഭിപ്രായമുള്ളവരെ വെടിയുണ്ട കൊണ്ട് നേരിടണം: സർക്കാർ രീതി വെളിപ്പെടുത്തി യോഗി ആദിത്യനാഥ്
Recommended Video
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദത്തിന് തീകൊളുത്തി യോഗി ആദിത്യനാഥ്. എതിരഭിപ്രായമുള്ളവരെ വെടിയുണ്ട ഉപയോഗിച്ച് നേരിടണമെന്ന പ്രസ്താവനകളെ അനുകൂലിച്ചായിരുന്നു ബിജെപിയുടെ താര പ്രചാരകരിൽ ഒരാളായ യോഗിയുടെ പ്രസ്താവന. പൌരത്വ നിയമഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ ഷഹീൻബാഗിൽ പ്രതിഷേധക്കാർക്കെതിരെ ഒരാൾ രണ്ട് വെടിയുതിർത്ത അതേ ദിവസമാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന. രണ്ട് ദിവസം മുമ്പ് ജാമിയ മിലിയ സർവ്വകലാശാലക്ക് അടുത്തുവെച്ച് നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥിയ്ക്കും വെടിയേറ്റിരുന്നു.
ഇതിനും തൊട്ടുമുമ്പത്തെ ദിവസമാണ് രാജ്യദ്രോഹികളെ വെടിവെക്കാൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആഹ്വാനം ചെയ്യുന്നത്. ശിവ തീർത്ഥാടകരുടെ വാർഷിക കൻവാർ യാത്ര തടസ്സപ്പെടുത്തുന്നവരെയും പ്രതിഷേധക്കാരെയും തോക്കു കൊണ്ടും വെടിയുണ്ട കൊണ്ടും നേരിടണമെന്നാണ് യോഗിയുടെ പ്രസ്താവന.
ഞങ്ങൾ ആരുടേയും വിശ്വാസങ്ങളെയോ ആഘോഷങ്ങളെയും തടസപ്പെടുത്തുന്നില്ലെന്ന് തദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ റാലിയിലാണ് യോഗി വ്യക്തമാക്കിയത്. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ വെച്ച് ഉത്സവങ്ങൾ ആഘോഷിക്കാൻ എല്ലാവരെയും അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരെങ്കിലും ശിവഭക്തർക്കെതിരെ വെടിയുതിർത്താൽ കലാപത്തിനിടയാക്കും. സംസാരത്തിനോ ചർച്ചകൾക്കോ ചെവി നൽകാത്തവരോട് വെടിയുണ്ടകൾ സംസാരിക്കുമെന്നുമാണ് യോഗിയുടെ പ്രസ്താവന.
കശ്മീരിൽ ഭീകരരെ പിന്തുണക്കുന്നവരാണ് ഷഹീൻബാഗിൽ സിഎഎ വിരുദ്ധ സമരം നടത്തുന്നതെന്ന പ്രസ്താവനയും തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ആദിത്യനാഥ് ആരോപിച്ചിരുന്നു. ഷഹീൻബാഗിൽ പ്രതിഷേധിക്കുന്നവരുടെ മുൻതലമുറക്കാരാണ് ഇന്ത്യയെ വിഭജിച്ചതെന്ന പ്രസ്താവനക്ക് പിന്നിലും യോഗിയായിരുന്നു. ഇന്ത്യ ആഗോള ശക്തിയായി മാറുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും യോഗി കൂട്ടിച്ചേർത്തു.
വിവാദ പ്രസംഗങ്ങൾക്കിടെ യോഗി ആദിത്യനാഥിന് ദില്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും ബിജെപി എംപി പർവേഷ് വർമയെയും 72, 96 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കമ്മീഷൻ വിലക്കിയിരുന്നു.