അടുത്ത ദീപാവലിക്ക് നിങ്ങൾ ഉണ്ടാകില്ല; 5 ആത്മാക്കൾക്കും മോക്ഷം നൽകണം; ദുരൂഹത മാറാതെ ബുരാരി കൂട്ടമരണം
ദില്ലി: ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുടുംബാംഗങ്ങൾ ആത്മാവിലും ബാധ് തപസ്യ പോലെ ആത്മാവിന് മോഷം നേടിക്കൊടുക്കുന്ന ആചാരങ്ങളിലും വിശ്വസിച്ചിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കുടുംബാംഗങ്ങളെ ഇത്തരം കർമങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കുടുംബാംഗമായ ലളിത് 10 വർഷങ്ങൾക്ക് മുൻപ് മരിച്ച തന്റെ പിതാവുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും പിതാവിന്റെ നിർദ്ദേശ പ്രകാരമാണ് താൻ എല്ലാം ചെയ്യുന്നതെന്നും തന്റെ ഡയറിയിൽ എഴുതിയിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങളും ലളിത് പറഞ്ഞത് വിശ്വസിച്ചിരുന്നു. ലളിതിന്റെ ഡയറിക്കുറിപ്പുകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
അഞ്ച് ആത്മാക്കൾ
തന്റെയൊപ്പം നാല് ആത്മാക്കൾ കൂടിയുണ്ട്. നിങ്ങൾ സ്വയം ഉയർന്നാൽ നാല് ആത്മാക്കൾക്കും മോക്ഷം ലഭിക്കും. ഹരിദ്വാറിലെ ചടങ്ങുകൾ പൂർത്തിയാകുമ്പോഴേക്കും ഇവർക്ക് മോക്ഷം ലഭിക്കും. ഭാട്ടിയ കുടുംബത്തോട് പലതരത്തിൽ ബന്ധമുള്ളവരാണ് ഈ ആത്മാക്കൾ. ലളിതിന്റെ ഭാര്യ ടിനയുടെ ഭർത്താവ് സജ്ജൻ സിംഗ്, സഹോദരി പ്രതിഭയുടെ ഭർത്താവ് ഹിര, മറ്റൊരു സഹോദരി സുജാതയുടെ ഭർത്താവിന്റെ സഹോദരങ്ങളായ ദയാനന്ദ്, ഗംഗാ ദേവി എന്നിവരെക്കുറിച്ച് പിതാവ് പറഞ്ഞിരുന്നതെന്ന് ലളിതിന്റെ ഡയറിക്കുറിപ്പിൽ സൂചിപ്പിക്കുന്നു. 2015 ജൂലൈ 19ാം തീയതിയെഴുതിയ കുറിപ്പുകളാണിവ.
ദീപാവലിക്ക് മുൻപ്
വരുന്ന ദീപാവലിക്ക് മുൻപ് കുടുംബാംഗങ്ങളുടെ മരണം സംഭവിക്കുമെന്ന സൂചനകൾ ഡയറിക്കുറിപ്പിൽ ഉണ്ട്. ആരുടെയോ തെറ്റ് കൊണ്ട് നിങ്ങൾക്കത് ലഭിച്ചില്ല. അടുത്ത ദീപാവലിക്ക് നിങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കില്ല. മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും 2017 നവംബറിൽ എഴുതിയ ഡയറിക്കുറിപ്പിൽ പറയുന്നു. എന്തിനെക്കുറിച്ചാണ് ലളിത് സൂചിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. ലളിതിനെയും ടീനയേയും മറ്റുള്ളവർ കണ്ടു പഠിക്കണമെന്നും മരിച്ച ധ്രുവിന്റെ ഫോൺ ഉപയോഗം കുറയ്ക്കണമെന്നും പിതാവ് പറഞ്ഞതായി ഡയറിക്കുറിപ്പിലുണ്ട്. പ്രിയങ്കയുടെ വിവാഹം വൈകാൻ കാരണം ആരോ ചെയ്ത തെറ്റാണെന്നും വീടുപണി മുടങ്ങിയതിനെക്കുറിച്ചും ഡയറിക്കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ഓരോ അംഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രത്യേകം പ്രത്യേകം പറയുകയും അവയ്ക്കുള്ള പരിഹാരങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.
200 പേരെ ചോദ്യം ചെയ്തു
മരണവുമായി ബന്ധപ്പെട്ട് ഇരുന്നൂറിൽ അധികം ആളുകളെയാണ് ഇതുവരെ പോലീസ് ചോദ്യം ചെയ്തത്. മരിച്ച പ്രിയങ്കയുടെ പ്രതിശ്രുത വരനെ പോലീസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പ്രിയങ്കയുമായി ദിവസവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നും അസ്വഭാവികമായി ഒന്നും തനിക്ക് തോന്നിയിട്ടില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. പ്രിയങ്കയുടെ ഡയറിയിൽ പരാമർശിക്കുന്ന മറ്റൊരു യുവാവിനായും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. കുടുംബം മന്ത്രവാദത്തിലോ അനാചാരങ്ങളിലോ വിശ്വസിച്ചിരുന്നില്ലെന്ന മൊഴിയാണ് ബന്ധുക്കളും അയൽവാസികളും നൽകിയിട്ടുള്ളത്. കൊലപാതകമാകാമെന്ന സംശയത്തിലാണ് ബന്ധുക്കൾ. കുടുംബാംഗങ്ങൾക്ക് മതിഭ്രമം ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് പോലീസ്.
പന്ത്രണ്ടാമൻ
വീടിന്റെ പ്രധാന ഗേറ്റ് തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഒരു പന്ത്രണ്ടാമന്റെ സാന്നിധ്യവും സംശയിക്കുന്നുണ്ട്. ഗീതാ മാ എന്ന ആൾ ദൈവത്തെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്ന് പോലീസിന് വ്യക്തമായി. ലളിതിനും ഭാര്യ ടിനയ്ക്കുമാണ് കുടുംബത്തിൽ കൂടുതൽ അധികാരങ്ങളുള്ളതെന്ന് ചോദ്യം ചെയ്യലിൽ ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു. കയറിൽ തൂങ്ങിയാലും അവസാന നിമിഷം ദൈവം ഇടപെട്ട് രക്ഷപെടുത്തുമെന്നാണ് ലളിത് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. ചടങ്ങ് പൂർത്തിയാകുമ്പോൾ കപ്പിൽ വെച്ചിരിക്കുന്ന വെള്ളം നീല നിറമാകുമെന്നും ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്.
ദുരൂഹം
മരിച്ചവരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പൂർണമായി പോലീസിന് ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം ഇവരുടെ മനോനില കൂടി വിശകലനം ചെയ്യാനാണ് പോലീസിന്റെ നീക്കം. 22 വർഷമായി ബുരാരിയിൽ താമസിക്കുന്ന, നല്ല സാമ്പത്തിക ഭദ്രതയുമുള്ള സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേത്. കുടുംബത്തിലെ മൂത്ത പെൺകുട്ടിയുടെ വിവാഹം നവംബറിൽ നടക്കാനിരിക്കെയുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് ഇവരുടെ ബന്ധുക്കളും അയൽവാസികളും.