ബുരാരി കൂട്ടമരണത്തിൽ പുതിയ വഴിത്തിരിവ്.. മരിച്ച 11 പേരെ കൂടാതെ ഒരു പന്ത്രണ്ടാമൻ?
ദില്ലി: ബുരാരിയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര് കൂട്ടആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത ഓരോ ദിവസവും ഏറി വരികയാണ്. ആത്മാക്കളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ആചാരത്തിന്റെ ഭാഗമായാണ് ഈ ആത്മഹത്യകള്‍ എന്നാണ് ഇതുവരെ പുറത്ത് വന്നിരുന്ന വിവരങ്ങള്‍.
എന്നാല്‍ പോലീസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരവ് ഉണ്ടായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച പതിന്നൊന്ന് പേരെ കൂടാതെ ഒരു പന്ത്രണ്ടാമന് ഈ സംഭവത്തിലുണ്ടെന്ന കണ്ടെത്തലാണ് കേസില്‍ പുതിയ വഴിത്തിരിവായിരിക്കുന്നത്.
ഒരു പന്ത്രണ്ടാമനോ
അന്ധവിശ്വാസവും മന്ത്രവാദവുമാണ് ബുരാരി കൂട്ടആത്മഹത്യയ്ക്ക് പിന്നിലെന്ന പോലീസിന്റെ ആദ്യത്തെ നിഗമനങ്ങളെ പൊളിച്ചെഴുതുന്ന വിവരങ്ങളാണ് പുതിയതായി ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. പതിനൊന്ന് പേരുടെ മരണവുമായി ബന്ധമുള്ള ഒരു പന്ത്രണ്ടാമന് ഉണ്ടെന്ന് പോലീസിന് ബന്ധുക്കള്‍ മൊഴി നല്‍കിയതായാണ് വിവരം. ഭാ്ട്ടിയ കുടുംബത്തിന് മന്ത്രവാദവുമായി ഒരു ബന്ധവും ഇല്ലെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.
ആരോ കഴുത്ത് മുറിച്ചെന്ന്
ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും കൊലപാതകത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാരണം 10 പേര് കഴുത്തില്‍ കുരുക്ക് മുറുകി മരിച്ചപ്പോള്‍ മുതിര്‍ന്ന അംഗമായ നാരായണി ദേവി മരണപ്പെട്ടിരിക്കുന്നത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയാണ്. അത് മാത്രമല്ല മറ്റൊരു അംഗമായ പ്രതിഭയുടെ കഴുത്തില്‍ മുറിവുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കഴുത്തില്‍ കുരുക്കിട്ട ശേഷം ആരോ മുറിച്ചതാണെന്നാണ് ഇതേക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത്.
സിസിടിവി വയറുകൾ അറുത്തു
അത് മാത്രമല്ല സംഭവം നടന്ന ദിവസം വീട്ടിലേക്കുള്ള ഗെയ്റ്റ് തുറന്ന് കിടന്നിരുന്നു.സാധാരണയായി വീടിന്റെ ഗേറ്റ് ഭാട്ടിയ കുടുംബം തുറന്നിടാറില്ല. അത് മാത്രമല്ല സംഭവ ദിവസം പുലര്‍ച്ച് രണ്ട് മണി മുതല്‍ നാല് മണി വരെ പ്രദേശത്ത് സാധാരണ ഇല്ലാത്ത വിധം പവര്‍കട്ടായിരുന്നു. വീട്ടിലെ സിസിടിവിയുടെ വയറുകള്‍ അറുത്ത് മാറ്റിയ നിലയില്‍ ആയിരുന്നുവെന്നതും സംശയം വര്‍ധിപ്പിക്കുന്നു.
കാലുകൾ നിലത്ത് തൊട്ടു
വീട്ടിലെ കാവല്‍ നായയെ മുകളിലത്തെ നിലയില്‍ കെട്ടിയിട്ടതായി കണ്ടെത്തിയതും പന്ത്രണ്ടാമന്റെ സാന്നിധ്യം സംശയിപ്പിക്കുന്നു. കാരണം പട്ടിയെ സാധാരണ കൂട്ടില്‍ അടക്കുകയാണ് ഭാട്ടിയ കുടുംബത്തിന്റെ പതിവ്. അത് മാത്രമല്ല പതിനൊന്ന് പേരും തൂങ്ങി നിന്നത് കാലുകള്‍ നിലത്ത് സ്പര്‍ശിക്കുന്ന രീതിയിലായിരുന്നു. രണ്ടര അടി ഉയരമുള്ള സ്റ്റൂളുകളായിരുന്നു ഉപയോഗിച്ചിരുന്നത്.
പൈപ്പുകൾ മന്ത്രവാദത്തിനല്ല
കേസിലെ നിര്‍ണായക തെളിവായ ലളിത് ഭാട്ടിയയുടെ ഡയറിയെക്കുറിച്ചും ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നു. കാരണം ഡയറിയിലെ പല ഭാഗത്തും മറ്റ് പലരുടേയും കൈയ്യക്ഷരമാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചുവരില്‍ പതിനൊന്ന് പൈപ്പുകള്‍ കണ്ടെത്തിയതിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്നും അത് വായു സഞ്ചാരത്തിന് വേണ്ടി ഉള്ളവയാണെന്നും ബന്ധുക്കള്‍ പറയുന്നു. സംശയനിഴലിലുള്ള ഗീത മാ എന്ന പൂജാരിണിയും മന്ത്രവാദ ആരോപണം നിഷേധിക്കുന്നു.
രക്ഷപ്പെടാൻ ശ്രമം നടത്തി
അതിനിടെ കൂട്ട ആത്മഹത്യ ചെയ്തവരുടെ കൂട്ടത്തിലെ ഒരാള്‍ അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭാവ്നേഷ് ഭാട്ടിയ എന്നയാള്‍ കുരുക്ക് അഴിക്കാനും രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. ഇയാളുടെ ഒരു കൈ കഴുത്തിന് അടുത്തേക്ക് ഉയര്‍ത്തിയ നിലയിലാണ് കിടന്നിരുന്നത്. മാത്രമല്ല വായിലെ ടേപ്പ് ഊരിക്കളഞ്ഞ നിലയിലും ആയിരുന്നു. അപകട വിവരം മറ്റുള്ളവരെ അറിയിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നുവെന്നാണ് നിഗമനം.
ആത്മഹത്യയോ കൂട്ടക്കൊലയോ
പതിനൊന്ന് വര്‍ഷം മുന്‍പ് മരിച്ച് പോയ പിതാവുമായി മകന് ലളിത് ഭാട്ടിയ സംസാരിക്കാറുണ്ടെന്ന് ഡയറിക്കുറിപ്പുകളില്‍ കാണാം. ഇത്തരത്തിലുള്ള മാനസിക വൈകല്യം ലളിത് മറ്റുള്ളവരിലേക്കും പകര്‍ത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. മരിച്ചവരുടെ അവസാന നിമിഷങ്ങളിലെ മാനസിക നില പരിശോധിക്കുന്ന സൈക്കളോജിക്കല്‍ ഓട്ടോപ്സി പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് പോലീസ് സംഘം. കൊലപതകമാണോ അതോ ആത്മഹത്യയാണോ എന്നുറപ്പിക്കുക പോലീസ് എളുപ്പമല്ല.