കൊണ്ടഗട്ടുവിൽ വൻ വാഹനാപകടം.. ബസ് മറിഞ്ഞ് 30 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കൊണ്ടഗട്ടു: തെലങ്കാനയിലെ ജഗദിയല്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ കൊണ്ടഗട്ടുവിലാണ് ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കൂട്ടത്തില്‍ 6 കുട്ടികള്‍ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ബസ്സിലെ യാത്രക്കാരില്‍ ഏറെയും സ്ത്രീകളായിരുന്നു.
അറുപതോളം യാത്രക്കാരുമായി പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആഞ്ജനേയ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കൊണ്ടഗട്ടു തെലങ്കാനയിലെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്. ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബസ്സില്‍ മടങ്ങി വരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. രാവിലെ 11.45ഓടെയാണ് ബസ്സപകടമുണ്ടായത്. പത്തോളം പേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ജഗദിയല്‍ ജില്ലാ കളക്ടര്‍ എ ശരതിന്റെ നേതൃത്വത്തിലാണ് സ്ഥലത്തെ രക്ഷാ പ്രവര്‍ത്തനം. അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഞെട്ടല്‍ രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഗതാഗത മന്ത്രി പി മഹേന്ദര്‍ റെഡ്ഡി വ്യക്തമാക്കി.