നിർഭയ കേസ്; വിധി അടുത്തയാഴ്ച നടപ്പിലാക്കും? തൂക്കു കയർ തയ്യാറാക്കാൻ നിർദേശം!
ദില്ലി: രാജ്യത്ത് വൻ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നിർഭയ കേസ്. നിർഭയ കേസിലെ വധ ശിക്ഷ അടുത്തയാഴ്ച നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച എന്ന പ്രത്യേകത കൂടി ഉണ്ട്.
ദയാഹർജി തന്റെ അനുമതിയില്ലാതെ അയച്ചതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച പ്രതികളിലൊരാളായ വിനയ് ശര്‍മ്മ ദയാഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി ഉടന്‍ തള്ളുമെന്നാണ് അറിയുന്നത്.കേസില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നാല് പ്രതികള്‍ തിഹാര്‍ ജയിലിലാണുള്ളത്.
അതേസമയം ബിഹാറിലെ ബക്‌സാര്‍ ജില്ലയിലെ ഒരു ജയില്‍ അധികൃതര്‍ക്ക് 10 തൂക്കൂ കയറുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം ലഭിച്ചു എന്നാണ് വിവരം. ഡിസംബര്‍ 14ന് മുമ്പ് തൂക്കു കയര്‍ തയ്യാറാക്കി നല്‍കണമെന്ന് തങ്ങള്‍ക്ക് ജയില്‍ ഡയറക്ടറേറ്റില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി ബുക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാർ അറോറ അറിയിച്ചു. എവിടെ ഉപയോഗിക്കാനാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയര്‍ തയ്യാറാക്കിയത് ബുക്‌സര്‍ ജയിലില്‍ നിന്നായിരുന്നു. അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും വിജയ് കുമാര്‍ അറോറ പറഞ്ഞു. മൂന്ന് ദിവസത്തോളമെടുക്കും ഒരു കയര്‍ തയ്യാറാക്കി എടുക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് നിർഭയ കേസിൽ വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.