കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; 44 ഇടത്ത് നിർണായക പോരാട്ടം, ജൂൺ 28ന് വോട്ടെണ്ണൽ
തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശ ഭരണ വാർഡുകളിലേക്ക് ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കാസർഗോഡ് ജില്ലയൊഴികെ സംസ്ഥാനത്തെ 13 ജില്ലകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പിടിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർണായകമാകും. ജൂൺ 28നാണ് വോട്ടെണ്ണൽ.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 44 വാർഡുകളിൽ 23 എണ്ണത്തിലും കഴിഞ്ഞ തവണ ഇടതുമുന്നണിയാണ് വിജയിച്ചത്. 14 ഇടത്ത് യുഡിഎഫും നാലിടത്ത് ബിജെപി സ്ഥാനാർത്ഥികളും വിജയിച്ചു. മൂന്ന് സീറ്റുകളിൽ വിമത സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ അനുകൂല തരംഗം ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

തിരുവനന്തപുരത്തെ കല്ലറ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, തൊടുപുഴ നഗരസഭ, മാങ്കുളം പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ മംഗലും പഞ്ചായത്ത്, വയനാട്ടിലെ മുട്ടിൽ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമാകും.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യുഡിഎഫ് ഉപതിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനുളള ശ്രമത്തിലാണ്. ഇടതുമുന്നണിയാകട്ടെ കനത്ത തോൽവിയിൽ നിന്നും കരകയറാനാണ് ശ്രമിക്കുന്നത്. ശബരിമല സമരങ്ങളുടെ ചുവട് പിടിച്ച് ബിജെപിയും രംഗത്തുണ്ട്. സംസ്ഥാനത്തെ 6 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.












Click it and Unblock the Notifications