ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ബംഗാളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ്-സിപിഎം സഖ്യ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി കൊണ്ടാണ് കാളിയഗഞ്ച് നിയമസഭ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
കോൺഗ്രസ്-സിപിഎം സഖ്യ സ്ഥാനാർഥിയായ ദിത്ത ശ്രീറോയിയെയാണ് തപന്‍ ദേബ് സിന്‍ഹ പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎൽഎ പർമതാ നാഥ് റേ (കോൺഗ്രസ്) അന്തരിച്ചതിനെ തുടർന്നാണ് കാളിഗഞ്ച് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ചയായിരുന്നു ഇവിടെ വോട്ടെടുപ്പ്.
ബിജെപിയുടെ ധാഷ്ട്യത്തിന് ജനങ്ങള്‍ നല്കിയ മറുപടിയാണ് തൃണമൂലിന്റെ വിജയമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ബംഗാളിലെ ഖരഗ്പുര്‍ സദര്‍, കാളിഗഞ്ച്, കരിംപൂര്‍ എന്നീ മൂന്ന് നിയമസഭ സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ ഒരു സീറ്റുലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കരിംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ മെഹുവാ മൊയ്ത്രയും ഖരഗ്പൂര്‍ സദര്‍ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു ബിജെപി നേതാവ് ദിലീപ് ഘോഷും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
ഖരഗ്പൂരിലും കരിംപൂരിലും തൃണമൂല്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. ഖരഗ്പൂരില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്. ബിജെപിയുടെ പ്രേം ചന്ദ്ര ഝായാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. ഉത്തരാഖണ്ഡില്‍ ബിജെപിക്കാണ് മുന്‍തൂക്കം. ബംഗാളില്‍ തൃണമൂലിനും ബിജെപിക്കും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ലിറ്റ്മെസ് ടെസ്റ്റായാണ് ഈ ഉപതിരഞ്ഞെടുപ്പ് കണക്കാക്കുന്നത്. കോണ്‍ഗ്രസ്സും സിപിഎമ്മും സഖ്യത്തിലാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പനെ നേരിട്ടത്.