പ്രമുഖ നടനൊപ്പം അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നടിയുടെ പണം തട്ടി; കള്ളിവെളിച്ചത്തായത് ആ ഫോട്ടോ കണ്ടതോടെ
മുംബൈ: യുവ നടിയിൽ നിന്ന് പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. തെന്നിന്ത്യയിൽ നിന്നുള്ള കാസ്റ്റിങ് ഡയറക്ടറും അസോസിയേറ്റും ചേർന്നാണ് യുവനടിയിൽ നിന്ന് 10.31 ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പരാതി. രാംചരൺ, കിയാര അധ്വാനി അടക്കമുള്ള പ്രമുഖ നടന്മാർക്കൊപ്പം പ്രധാന വേഷം നൽകാം എന്നുപറഞ്ഞായിരുന്നു 21കാരിയായ മാറാത്തി ടിവി താരത്തിന്റെ കൈയിൽ നിന്ന് പണം തട്ടി എടുത്തതെന്നാണ് പരാതി.
രാംചരൺ, കിയാര അധ്വാനി അടക്കമുള്ള പ്രമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമുണ്ടെന്നും ഈ വേഷത്തിൽ അഭിനയിക്കാൻ താരങ്ങളെ ആവശ്യം ഉണ്ടെന്നും പഞ്ഞ് ആയിരുന്നു നടിക്ക് ഇൻസ്റ്റഗ്രാമിൽ കൂടി ഇവന്റ് കമ്പനിയുടെ സന്ദേശം ലഭിക്കുന്നത്. നടി താത്പര്യം ഉണ്ടെന്ന് കാണിച്ച് തന്റെ നമ്പർ അവർക്ക് നൽകുകയായിരുന്നു.
തുടർന്ന് കാസ്റ്റിങ് ഡയറക്ടർ എന്ന് പരിചയപ്പെടുത്തിയ ആളിൽ നിന്ന് നടിക്ക് കോൾ വന്നു. താൻ ഹൈദരാബാദിൽ ഒരു കമ്പനി നടത്തുന്നു എന്നാണ് ഇയാൾ പറഞ്ഞിരുന്നത്. കമ്പനിയുടെ പ്രവർത്തനം ഓൺലൈൻിൽ കൂടി കണ്ട് മനസ്സിലാക്കിയതിന് ശേഷമാണ് താൻ വീഡിയോ അയച്ച് കൊടുത്തതെന്ന് താരം പറയുന്നു.
തൊട്ടുത്ത ദിവസം കാസ്റ്റിങ് ഡയറക്ടർ വിളിച്ച് സിനിമയിലേക്ക് തിരഞ്ഞെടുത്തതായി അറിയിക്കുകയും . 45 ദിവസത്തെ ഷൂട്ടിങ് ആണെന്നും ദിവസവും 70,000 രൂപ പ്രതിഫലം നൽകും എന്നും അറിയിച്ചു. ഇതിന് പിന്നാലെ ആണ് പ്രോജക്ട് ആവശ്യങ്ങൾക്കായി കുറച്ചു തുക അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് നടിക്ക് ക്യു ആർ കോഡ് അയച്ചു കൊടുത്തത്.
പണം കൊടുത്ത ശേഷം അസിസ്റ്റന്റ് വിളിച്ച് പാസ്പോർട്ടിന് വേണ്ടിയുള്ള രേഖകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിൽ ആണ് ഷൂട്ടിങ് എന്നും കൂടെ പോകുന്നവരുടെ ടിക്കറ്റിന്റെ ചിലവും എടുക്കണം എന്നാവശ്യപ്പെട്ട് പണം ചോദിച്ചു. പിന്നീട് പലകവണ നടിയോട് ഇവർ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കരാർ രേഖകൾ തയ്യാറാക്കുന്നുണ്ടെന്ന് പറഞ്ഞ് ചില രേഖകൾ നടിക്ക് ഇവർ അയച്ചു കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ നടിക്ക് ഇവരെ സംശയം ഒന്നും തോന്നിയില്ല... എന്നാണ് പോലീസ് പറയുന്നത്.
വീണ്ടും ഒരു സിനിമയിൽ അഭിനയിപ്പിക്കാമെന്ന് ഇവർ നടിയോട് പറഞ്ഞു. രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരം ഉണ്ടെന്നും കരാർ രേഖകൾ തയ്യാറാക്കാൻ കുറച്ചു പണം വേണം എന്നും പറഞ്ഞു. 10.31 ലക്ഷത്തോളം രൂപ ഇവർ നടിയുടെ കൈയിൽ നിന്ന് തട്ടിയെടുത്തു എന്ന് പരാതിയിൽ പറയുന്നു. എന്നാൽ സംശയം തോന്നിയ താരം കാസ്റ്റിങ് ഡയറക്ടറുടെ ഫോട്ടോ ചോദിച്ചു. എന്നാൽ ഇയാൾ അയച്ചു കൊടുത്ത ഫോട്ടോ വ്യാജമായിരുന്നു. ഫോട്ടോ സിനിമാ നിർമ്മാതാവിന്റേതാണെന്ന് മനസ്സിലായതോടെ നടി പോലീസിൽ പരാതി കൊടുത്തു.