കോൺഗ്രസിനെ പൂട്ടാൻ യെഡ്ഡിക്ക് കൈകൊടുത്ത് കുമാരസ്വാമി?; കളത്തിലിറങ്ങി ഡികെ ശിവകുമാറും
ബെംഗളൂരു; ഒരു ഇടവേളയ്ക്ക് ശേഷം കർണാടക രാഷ്ട്രീയം വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്.ബിഎസ് യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്നാണ് കഴിഞ്ഞ ദിവസം ഒരു ബിജെപി എംഎൽഎ വെളിപ്പെടുത്തിയത്. ഇതോടെ ബിജെപിയിൽ വീണ്ടും വിമതശല്യം രൂക്ഷമാകുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ പല പൊട്ടിതെറികൾക്കും സംസ്ഥാന ബിജെപി വേദിയാകും എന്ന കാര്യവും ഇതോടെ ഉറപ്പായിരിക്കുകയാണ്.
അതേസമയം പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പും യെഡിയൂരപ്പയെ സംബന്ധിച്ച് നിർണായകമാണ്. അതിനിടെ മറുവശത്ത് യെഡിയുടെ തന്ത്രങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാർ കളം നിറഞ്ഞ് കഴിഞ്ഞു. കോൺഗ്രസിന്റെ പരാജയം ഉറപ്പിക്കാൻ ജെഡിഎസും രംഗത്തെത്തിയതോടെ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരങ്ങൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ്
കർണാടകയിൽ നവംബർ 3 ന് രണ്ട് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.ജെഡി(എസ്) എംഎൽഎ ബി സത്യനാരായണയുടെ നിര്യാണത്തോടെ ഒഴിവുവന്ന സിറ. കോൺഗ്രസ് എംഎൽഎ മുനിരത്‌ന നായിഡു പാർട്ടി വിട്ട് ബിജെപിയിലേക്ക് വന്നതോടെ ഒഴിവുവന്ന ആർ ആർ നഗർ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
സ്ഥാനാർത്ഥികൾ ഇവർ
കോൺഗ്രസ് നേതാവും ആറ് തവണ എംഎൽഎയുമായ ടി ബി ജയചന്ദ്രയാണ് സിറയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി.2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ജയചന്ദ്ര പരാജയപ്പെട്ടിരുന്നു. ജെഡിഎസ് സത്യനാരായണന്റെ വിധവയായ അമ്മജമ്മയെയാണ് ജെഡിഎസ് രംഗത്തിറക്കിയത്. മുൻ കോൺഗ്രസ് എംപിയുടെ മകൻ രാജേഷ് ഗൗഡയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി.
നിർണായകമായ പോരാട്ടം
നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ട് എന്നത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ല. അതേസമയം നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനും ബിജെപിക്കും പ്രത്യേകിച്ച് യെഡിയൂരപ്പയ്ക്കും ഡികെ ശിവകുമാറിനും തിരഞ്ഞെടുപ്പ് നിർണായകമാണ്.
കസേര തെറിച്ചേക്കും
യെഡിയൂരപ്പയ്ക്കെതിരെ ശക്തമായ വികാരം പാർട്ടിക്കുള്ളിൽ ഉണ്ട്. 77കാരനായ അദ്ദേഹത്തിന് ഭരണകാര്യങ്ങളില്‍ കൂടുതല്‍ തിളങ്ങാനാകുന്നില്ല എന്ന ആക്ഷേപമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. യെഡ്ഡിയുടെ മകൻ ഭരണത്തിൽ കാര്യമായി ഇടപെടുന്നുണ്ടെന്ന ആരോപണവും നേരത്തേ എംഎൽഎമാർ ഉയർത്തിയിരുന്നു.ഇതിനിടെ യെഡ്ഡിയെ കുരുക്കി മകനെതിരെ അഴിമതി ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിലെ പരാജയം യെഡ്ഡിയുടെ കസേര തെറിക്കാൻ തന്നെ കാരണമാകും.
ആദ്യ തിരഞ്ഞെടുപ്പ്
അതേസമയം ഡികെ ശിവകുമാർ കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മാത്രമല്ല ഡികെ ശിവകുമാറിന്റെ ശക്തി കേന്ദ്രമായ വൊക്കാലിംഗ വിഭാഗത്തിന് സ്വാധീനമുള്ള പഴയ മൈസൂർ മേഖലയിൽ ഉള്ള സീറ്റുകളിലാണ് തിരഞ്ഞെടുപ്പ്. എന്നാൽ ജെഡിഎസിനെ സംബന്ധിച്ച് ഇത് ജീവൻമരണ പോരാട്ടമാണ്.
ജെഡിഎസ് നേരിടുന്നത്
കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിന്റെ തകർച്ചയോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കനത്ത തിരിച്ചടിയാണ് ജെഡിഎസ് നേരിടുന്നത്. ഒരു തിരിച്ചുവരവിനായി ബിജെപിയുമായി കൈകോർക്കാനുള്ള ശ്രമങ്ങൾ ജെഡിഎസ് നടത്തുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസിനെതിരെ രൂക്ഷ വിമ്‍ശനമാണ് കുമാരസ്വാമി ഉയർത്തുന്നത്.
കോൺഗ്രസിനെ പരാജയപ്പെടുത്താൻ
കോൺഗ്രസുമായി കൈകോർക്കുന്നതിന് പകരം ബിജെപിയെ പിന്തുണച്ചിരുന്നുവെങ്കിൽ ഇപ്പോഴും സുരക്ഷിതമായി അധികാരത്തിൽ തുടരാൻ കഴി യുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി പറഞ്ഞിരുന്നു. ഇനിയുള്ള ജീവിത ത്തിൽ ഒരിക്കലും കോൺഗ്രസിനെ വിശ്വസി ക്കില്ലെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.ഇതോടെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തങ്ങൾ പരാജയപ്പെട്ടാലും കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കാൻ ജെഡിഎസ് ശ്രമിക്കുമെന്നുള്ള നിരീക്ഷണങ്ങൾ ശക്തമാണ്.
വിജയിക്കില്ലെന്ന്
രണ്ട് സീറ്റുകളിലും തങ്ങൾ വിജയിക്കില്ലെന്ന് ജെഡിഎസ് നേതൃത്വത്തിന് അറിയാം.എന്നാൽ മണ്ഡലങ്ങളിൽ കോൺഗ്രസ് ജയിക്കരുതെന്നാണ് നേതൃത്വം ആഗ്രഹിക്കുന്നുണ്ട്.യെഡിയൂരപ്പയും കുമാരസ്വാമിയും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്നും പേര് വെളിപ്പെടുത്താത്ത ജെഡിഎസ് നേതാവ് പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
പിന്തുണച്ചേക്കും
യെഡിയൂരപ്പയെ ഹൈക്കമാന്റ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ തുനിഞ്ഞാലും എച്ച്ഡി കുമാരസ്വാമി അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും നേതാവ് പറഞ്ഞു. വടക്കൻ കർണാടകയിൽ നിന്നുള്ള ബിജെപി നേതാക്കളാണ് യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അറ്റകൈയെന്ന നിലയിൽ യെഡ്ഡിക്കുള്ള പിന്തുണ ഇവർ പിൻവലിച്ചാൽ തന്നെ ജെഡിഎസ് യെഡിയൂരപ്പ സർക്കാരിനെ പിന്തുണച്ചേക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ഒടുവിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിൽ; ഘടകകക്ഷിയായി ഉൾപ്പെടുത്താൻ തിരുമാനം
സൈബർ അതിക്രമം; ഓർഡിനൻസ് പരിധിയിൽ മാധ്യമങ്ങളെയും ഉൾപ്പെടുത്താനുള്ള തീരുമാനം ദൗർഭാഗ്യകരം:കെയുഡബ്ല്യൂജെ
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നീം ജി, ആദ്യ ഘട്ടത്തിൽ 25 ഓട്ടോകൾ നേപ്പാളിലേക്ക്