ശക്തി തെളിയിച്ചോ കോൺഗ്രസ്? രാജ്യമൊട്ടാകെ ഉപതിരഞ്ഞെടുപ്പുകളിൽ സംഭവിച്ചത്...
ദില്ലി: രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന 51 മണ്ഡലങ്ങളില്‍ ഭേദപ്പെട്ട പ്രകടനവുമായി കോണ്‍ഗ്രസ്. കേരളത്തിന് പുറമെ ഗുജറാത്ത്, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് സാന്നിധ്യമറിയിച്ചു.
ദേശീയ അധ്യക്ഷ പദവിയില്‍ സോണിയാ ഗാന്ധി തിരിച്ചെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആറില്‍ മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. അന്തിമ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡങ്ങളിലെ ഫലങ്ങള്‍ ഇങ്ങനെ....
17 സംസ്ഥാനങ്ങളില്‍
17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഛത്തീസ്ഗഡിലും ഗുജറാത്തിലും കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം ആണ് കാഴ്ച വച്ചിരിക്കുന്നത് എന്ന് പറയാം.
ഗുജറാത്തില്‍ ഇങ്ങനെ
ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നിടത്താണ് കോൺഗ്രസിന് മുൻതൂക്കം. മൂന്നിടത്ത് ബിജെപിയാണ് മുന്നിൽ. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലും ബിജെപിയുടെ നാല് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന അല്‍പേഷ് താക്കൂര്‍ തോറ്റു.
ഉത്തര്‍ പ്രദേശില്‍ ബിജെപി
ഉത്തര്‍ പ്രദേശില്‍ ബിജെപി മികച്ച വിജയം നേടി. സഖ്യകക്ഷിയായ അപ്‌ന ദളും വിജയിച്ചു. ഏഴ് സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ അപ്‌ന ദളും മുന്നേറുന്നു. സമാജ്‌വാദി പാര്‍ട്ടി രണ്ടു സീറ്റിലും ബിഎസ്പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ ഫലം പുറത്തുവിട്ടിട്ടില്ല.
പ്രിയങ്കാ ഗാന്ധിയുടെ ആരോപണം
ഉത്തര്‍ പ്രദേശിലെ ഗാന്‍ഗോഹ് മണ്ഡലത്തില്‍ ഉച്ചവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്തിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ബിജെപി സ്ഥാനാര്‍ഥി വന്‍ കുതിപ്പ് നടത്തി. ഇതില്‍ അട്ടിമറി നടന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. തങ്ങളുടെ സ്ഥാനാര്‍ഥിയെ പുറത്താക്കിയ ശേഷമാണ് ബിജെപി മുന്നേറിയതെന്ന് അവര്‍ പറയുന്നു.
ബിഹാറിലെ ചിത്രം
ബിഹാറില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിര്‍ഹാറിലും ദറവുണ്ടയിലും ഭരണകക്ഷി പിന്നിലാണ്. അതേസമയം, സിമ്രി ഭക്ത്യാര്‍പൂര്‍, നാഥ്‌നഗര്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നു. കൃഷ്ണഗഞ്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഒവൈസിയുടെ എംഐഎം വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന സമസ്തിപൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ജെപി നിലനിര്‍ത്തി.
ബിജെപി സീറ്റ് നിലനിര്‍ത്തി
അസമില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. മൂന്നിടത്തും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാല, പച്ഛാഡ് മണ്ഡലങ്ങള്‍ ബിജെപി നിലനിര്‍ത്തി. ധര്‍മശാലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച് കാശ് നഷ്ടമായി.
പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്
പഞ്ചാബില്‍ നാല് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്തും കോണ്‍ഗ്രസ് ജയിച്ചു. ഒരു മണ്ഡലത്തില്‍ അകാലിദള്‍ ജയിച്ചു. ജലാലാബാദിലാണ് അകാലിദള്‍ ജയിച്ചത്. രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു മണ്ഡലത്തിലും കോണ്‍ഗ്രസിന് മുന്നേറ്റം
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഭരണം നിലനിര്‍ത്തി. പക്ഷേ ഹരിയാണയില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ് ബിജെപിക്ക് തൊട്ടുപിന്നിലെത്തി. സഖ്യസര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നുണ്ട്.
ഹരിയാണയില്‍ നാല് സാധ്യതകള്‍; രണ്ടെണ്ണം കോണ്‍ഗ്രസിന്, രണ്ടെണ്ണം ബിജെപിക്കും