തിരഞ്ഞെടുപ്പ് ഫലം കാത്ത് ചെങ്ങന്നൂരും കൈരാനയും: പതിനാലിടങ്ങളില്‍ 30ന് ഫലം, നെഞ്ചിടിച്ച് ബിജെപി!!
ദില്ലി: രാജ്യത്തെ നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം മെയ് 31 ന് പുറത്തുവരും. കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉത്തർപ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പാൽഘർ, ഭണ്ഡാര-ഗോണ്ടിയ, നാഗാലാന്റ് എന്നിവിടങ്ങളിലാണ് മെയ് 28ന് വോട്ടെടുപ്പ് നടന്നത്. കര്‍ണാടകത്തില്‍ വോട്ടര്‍ ഐഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച രാജരാജേശ്വരി നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഫലവും ഇതോടെ വ്യാഴാഴ്ച പുറത്തുവരും.
പഞ്ചാബിലെ ഷാക്കോട്ട് നിയമസഭാ മണ്ഡലം, ഉത്തര്‍പ്രദേശിലെ കൈരാന, നൂര്‍പൂര്‍, ജാര്‍ഖണ്ഡിലെ ഗോമിയ, സില്ലി എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റ് നിയമസഭാ മണ്ഡലങ്ങള്‍. ഉത്തര്‍പ്രദേശിലെ കൈരാനയാണ് ബിജെപിക്ക് നിര്‍ണായകമായ സീറ്റ്. ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ബിഎസ്പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ക്ക് വേണ്ടി പൊതു സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. നേരത്തെ ഫുല്‍പൂര്‍, ഗൊരഖ് പൂര്‍ മണ്ഡലങ്ങള്‍ ബിജെപിക്ക് നഷ്ടമായതിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുണ്ടായിരുന്നു. ഇതേ ചരിത്രം തന്നെ യുപിയിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കൈരാനയിലും ആവര്‍ത്തിച്ചേക്കുമെന്നാണ് സൂചന.