നാല് ലോക്സഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്; കൈരാനയിൽ ബിജെപിയെ തളയ്ക്കാൻ ഒറ്റക്കെട്ട്...
ഉത്തർപ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പാൽഘർ, ഭണ്ഡാര-ഗോണ്ടിയ, നാഗാലാന്റ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ദില്ലി: രാജ്യത്തെ നാല് ലോക്സഭ മണ്ഡലങ്ങളിലേക്കും, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പത്ത് നിയമസഭ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. ഉത്തർപ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ പാൽഘർ, ഭണ്ഡാര-ഗോണ്ടിയ, നാഗാലാന്റ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനുപുറമേ ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പത്ത് നിയമസഭ മണ്ഡലങ്ങളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളിൽ ഉത്തർപ്രദേശിലെ കൈരാനയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായ കൈരാനയിൽ ഇത്തവണ കോൺഗ്രസ്, എസ്പി, ബിഎസ്പി, ആർഎൽഡി എന്നീ പാർട്ടികളുടെ പൊതുസ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനിന്നപ്പോൾ ഗോരഖ്പൂരിലെയും ഫുൽപൂരിലെയും ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടിരുന്നു. കൈരാനയിലും പരാജയം ആവർത്തിച്ചാൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി മാറും.
ബിജെപി...
ബിജെപിയുടെ എംപിയായിരുന്ന ഹുഖും സിങിന്റെ മരണത്തെ തുടർന്നാണ് കൈരാനയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഹുഖും സിങിന്റെ മകൾ മൃഗംഗ സിങാണ് ബിജെപി സ്ഥാനാർത്ഥി. ആർഎൽഡിയുടെ തബസും ഹസനാണ് പ്രതിപക്ഷ കക്ഷികളുടെ പൊതുസ്ഥാനാർത്ഥി. നേരത്തെ ബിഎസ്പിയിലും എസ്പിയിലും അംഗമായിരുന്ന തബസുത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തബസുത്തിന്റെ ഭർത്താവ് മുനവ്വറുൽ ഹസൻ നേരത്തെ കൈരാനയെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നു.
യുപിയിൽ...
ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു എന്നതാണ് കൈരാന ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർത്ഥിയാണ് രംഗത്തുള്ളത്. നേരത്തെ ഗോരഖ്പൂരിലും, ഫുൽപൂരിലും സമാനരീതിയിൽ പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചപ്പോൾ ബിജെപി പരാജയപ്പെട്ടിരുന്നു. അതിനാൽ കൈരാനയിൽ എങ്ങനെയെങ്കിലും വിജയം നേടുകയെന്നത് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. കൈരാനയിൽ പരാജയപ്പെട്ടാൽ ലോക്സഭയിൽ ബിജെപിയുടെ കേവലഭൂരിപക്ഷത്തെയും ബാധിക്കും.
ബിജെപി-ശിവസേന...
മഹാരാഷ്ട്രയിലെ പാൽഘറിൽ ബിജെപിയും ശിവസേനയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയുടെ സിറ്റിങ് എംപിയായിരുന്ന ചിന്താമൻ വനഗയുടെ മകനാണ് ശിവസേന സ്ഥാനാർത്ഥി. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ മുൻ മന്ത്രി രാജേന്ദ്ര ഗാവിതാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ബിജെപി എംപി ചിന്താമൻ വനഗ അന്തരിച്ചതിനെ തുടർന്നാണ് പാൽഘറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പ്...
ബിജെപി എംപിയായിരുന്ന നാനാ പാട്ടോളെ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നതോടെയാണ് ഭണ്ഢാര-ഗോണ്ടിയയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുൻ ലോക്സഭാംഗം ഹേമന്ത് പാട്ലയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥി. മധുകർ കുക്ടെയാണ് എൻസിപി സ്ഥാനാർത്ഥി. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരുന്ന കോൺഗ്രസ് എൻസിപിക്ക് പിന്തുണ നൽകും.
നാഗാലാന്റ്...
നാഗാലാന്റിലെ ഏക ലോക്സഭ സീറ്റിലേക്കും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയും കോൺഗ്രസും പിന്തുണ നൽകുന്ന രണ്ട് പ്രാദേശിക മുന്നണികൾ തമ്മിലാണ് ഇവിടെ മത്സരം. ഈ നാല് ലോക്സഭ മണ്ഡലങ്ങൾക്ക് പുറമേ ഉത്തർപ്രദേശിലെ നൂർപൂർ, ബിഹാറിലെ ജോക്കിഹാത്ത്, ഉത്തരാഖണ്ഡിലെ താരാളി, ജാർഖണ്ഢിലെ ഗോമിയ-സിലി, പശ്ചിമബംഗാളിലെ മഹേഷ്തല, മേഘാലയയിലെ അമ്പാട്ടി, മഹാരാഷ്ട്രയിലെ പാലൂസ് കഡ്ഗോവ്, പഞ്ചാബിലെ ഷാഹ്കോട്ട്, കേരളത്തിലെ ചെങ്ങന്നൂർ എന്നീ നിയമസഭ സീറ്റുകളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നുണ്ട്.