മോദിയുടെ ജനന സർട്ടിഫിക്കറ്റ് ആദ്യം കാണിക്കൂ, എന്നിട്ട് മതി ജനത്തിന്റേതെന്ന് അനുരാഗ് കശ്യപ്!
മുംബൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. ജനുവരി 10ന് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് അനുരാഗ് കശ്യപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള രേഖയും എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റും കാണിക്കട്ടെ എന്ന് അനുരാഗ് കശ്യപ് ട്വീറ്റില്‍ ആവശ്യപ്പെട്ടു.
മോദിയുടെയും അദ്ദേഹത്തിന്റെ അച്ഛന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റ് ആദ്യം രാജ്യത്തിന് മുന്നില്‍ കാണിക്കട്ടെ എന്നും അനുരാഗ് കശ്യപ് പറഞ്ഞു. അതിന് ശേഷം വേണം രാജ്യത്തെ ജനങ്ങളോട് രേഖ ചോദിക്കാന്‍ എന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. തുടക്കം മുതല്‍ പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ക്കുന്ന വ്യക്തികളിലൊരാളാണ് അനുരാഗ് കശ്യപ്.
'എങ്ങനെ സംസാരിക്കും എന്ന് അറിയുമെങ്കില്‍ മാത്രമേ സര്‍ക്കാരിന് ചര്‍ച്ച നടത്താന്‍ സാധിക്കുകയുളളൂ. ഒരു ചോദ്യം പോലും അവര്‍ക്ക് നേരിടാന്‍ സാധിക്കില്ല. അവര്‍ക്ക് ഒരു ആസൂത്രണവും പദ്ധതിയും ഇല്ല. ഇത് ഊമയായ സര്‍ക്കാരാണ്. നോട്ട് നിരോധനം പോലെയാണ് പൗരത്വ ഭേദഗതി നിയമം. ഒരു പ്ലാനും കാഴ്ചപ്പാടും ഇല്ലാതെ ദ്രോഹിക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയത്' എന്നും അനുരാഗ് കശ്യപ് ട്വിറ്ററില്‍ പ്രതികരിച്ചു.