ദില്ലി കത്തുന്നു, നാലിടത്ത് കർഫ്യു പ്രഖ്യാപിച്ചു, ഉത്തർപ്രദേശിലും കനത്ത ജാഗ്രത
ദില്ലി: ദില്ലിയിൽ പടരുന്ന കലാപത്തിൽ മരണസംഖ്യ പത്തായി. നിരവധി പേർക്ക ഗുരുതരമായി പരുക്കേറ്റു. സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. മോജ്പൂർ, ജഫ്രബാദ്, ചന്ദ് ബാഗ്, കർവാൾ നഗർ എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. ദില്ലി കലാപം പടരുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേ സമയം സംഘർഷം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നില്ലെന്ന ആരോപണം ശക്തമാണ്. പലയിടത്തും പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. ആയുധങ്ങളുമായി തെരുവുകളിൽ അക്രമികൾ വിലസി നടക്കുമ്പോഴും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. വടക്ക് കിഴക്കൻ ദില്ലിയിൽ ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ചയുണ്ടായ സംഘർഷത്തിലും കല്ലേറിലും നിരവധി മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു. അർധ സൈനിക വിഭാഗങ്ങളടക്കം കൂടുതൽ സേനയെ സംഘർഷ ബാധിത പ്രദേശങ്ങളിൽ വിന്യസിക്കാൻ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകാനായി പ്രത്യേക കോർഡിനേഷൻ കമ്മിറ്റിയെ നിയോഗിച്ചു. ദില്ലി സംഘര്‍ഷത്തില്‍ 11 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
അതേ സമയം ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതിനാലാണ് സംഘർഷം വ്യാപിക്കുന്നത് തടയാൻ കഴിയാതെ വരുന്നതെന്ന് ദില്ലി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. 56 പോലീസുകാർക്ക് സംഘർഷങ്ങളിൽ പരുക്കേറ്റതായി ദില്ലി പോലീസ് അറിയിച്ചു. പ്രകോപനം സൃഷ്ടിക്കുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടു നിൽക്കണമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭ്യർത്ഥിച്ചു. കൺമുമ്പിൽ കാണാത്താ കാര്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്നും അഭ്യൂഹങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു












Click it and Unblock the Notifications