പൗരത്വ നിയമത്തെ എതിര്‍ത്തു;രാജിവെച്ച് ചാനല്‍ എഡിറ്റര്‍ !മാധ്യമങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം
അസം: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച മാധ്യമ പ്രവര്‍ത്തകന്‍ രാജിവെച്ചു. അസമിലെ പ്രഗ്യ ന്യൂസ് ചാനലിന്‍റെ എഡിറ്റര്‍ അജിത് കുമാര്‍ ബുഹ്യാന്‍ ആണ് രാജിവെച്ചത്. നിയമത്തെ എതിര്‍ത്ത ബുഹ്യാന്‍ കേന്ദ്രസര്‍ക്കാരിന്‍റേയും ബിജെപിയുടേയും നിരന്തര വിമര്‍ശകനായിരുന്നു. ബുഹ്യാന്‍റെ രാജിയ്ക്കായി സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയെന്ന ആരോപണം ശക്തമാണ്.
പൗരത്വ നിയമത്തിനെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ പ്രതിഷേധങ്ങളാണ് അസമില്‍ ഉയര്‍ന്നത്. അസമിന്‍റെ സംസ്കാരത്തെ തകര്‍ക്കുന്നതാണ് നിയമം എന്നാരോപിച്ചായിരുന്നു പ്രതിഷേധങ്ങള്‍. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്‍റര്‍നെറ്റ് വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ച വ്യക്തി കൂടിയായിരുന്നു ബുഹ്യാന്‍.
നേരത്തെ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ മുതലെടുപ്പിന് ശ്രമിച്ചെന്ന് ആരോപിച്ച് ബുഹ്യാനെതിരെ ആര്‍എസ്എസ് ബന്ധമുള്ള ലീഗല്‍ റൈറ്റ്സ് ബസര്‍വേറ്ററി എന്ന സംഘടന രംഗത്തെത്തിയിരുന്നു. നിരോധിത സംഘടനയായ ഉൾഫയ്ക്കു ശക്തി പകരാനുതകും വിധം മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചെന്നാരോപിച്ചാണ് ബുഹ്യാന്‍ ഉള്‍പ്പെടെയുള്ള നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംഘടന രംഗത്തെത്തിയത്.
പൗരത്വ നിയമത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ബുഹ്യാന്‍. അദ്ദേഹത്തെ രാജിവെയ്പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചാനലിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. സമ്മര്‍ദ്ദം സഹിക്കവയ്യാതായതോടെയാണ് ബുഹ്യാന്‍ രാജിവെച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ മഞ്ചിത് മഹന്ത ന്യൂസ് ലോണ്ടറിയോട് പ്രതികരിച്ചു.
അതേസമയം ബുഹ്യാന്‍റെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രഗ്യാ ന്യൂസ് ചാനല്‍ തലവന്‍ സഞ്ജീവ് നരൈന്‍ രംഗത്തെത്തി. അദ്ദേഹവുമായി സംസാരിക്കും. ബുഹ്യാനെ ചാനലിലേക്ക് തിരികെ എത്തിക്കുമെന്നും സഞ്ജീവ് നരെന്‍ പറഞ്ഞു. ബുഹ്യാന്‍റെ രാജിയ്ക്കായി ചാനലിന് സമ്മര്‍ദ്ദമുണ്ടായിരുന്നില്ലേയെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടിയല്ല നരൈന്‍ നല്‍കിയത്.എല്ലായിടത്തും ആളുകൾ പ്രതിഷേധിക്കുന്നു. നിരവധി മാധ്യമപ്രവർത്തകരും പ്രതിഷേധക്കാരോടൊപ്പം ചേർന്നിട്ടുണ്ട്. പ്രക്ഷോഭങ്ങൾ തടയാൻ സർക്കാർ പരമാവധി ശ്രമിക്കുന്നു. അതിനാൽ, ഇത് ഒരു വിഷമകരമായ അവസ്ഥയാണ്, എന്നായിരുന്നു നരൈന്‍റെ പ്രതികരണം.
അതേസമയം കഴിഞ്ഞ മൂന്നുമാസമായി ശക്തമായ സമ്മര്‍ദ്ദമാണ് തന്‍റെ രാജിയ്ക്ക് വേണ്ടി നടന്നതെന്ന് ബുഹ്യാന്‍ പറഞ്ഞു. താന്‍ ഒരു ടോക്ക് ഷോയോ അഭിമുഖമോ നടത്തിയിട്ടില്ല. സ്വതന്ത്ര മനസ്സോടെ പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഇല്ലാതായതിനാലാണിതെന്നും ബുഹ്യാന്‍ പറഞ്ഞു. ബുഹ്യാന്‍ മാത്രമല്ല പൗരത്വ നിയമത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അസമില്‍ സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.