ഉത്തര്‍ പ്രദേശില്‍ പോപുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍; ദില്ലിയില്‍ കൂടുതല്‍ പ്രതിഷേധത്തിന് ആഹ്വാനം
ദില്ലി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനെതിരെ ഉത്തര്‍ പ്രദേശില്‍ പോലീസ് നടപടി ശക്തം. നൂറുകണക്കിന് പ്രക്ഷോഭകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമാജ്വാദി പാര്ട്ടിയുടെതുള്പ്പെടെ ഒട്ടേറെ രാഷ്ട്രീയ നേതാക്കളും അറസ്റ്റിലായിട്ടുണ്ട്. ഉത്തര്‍ പ്രദേശ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് വസീമിനെ പോലീസ് ലഖ്നൗവില്‍ അറസ്റ്റ് ചെയ്തു. 16 സംഘടനാ പ്രവര്‍ത്തകരെയും പിടികൂടിയിട്ടുണ്ട്.
ലഖ്നൗവില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. അക്രമത്തിന്റെ സൂത്രധാരന്‍ വസീം ആണെന്നാണ് പോലീസ് പറയുന്നത്. ഷാംലി ജില്ലയില്‍ 14 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 28 പേര് അറസ്റ്റിലായി. ഉത്തര്‍ പ്രദേശില്‍ മിക്ക ജില്ലകളിലും വന്‍ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. പോലീസ് വ്യാപകമായി അക്രമം അഴിച്ചുവിടുന്നുവെന്ന വാര്‍ത്തകളും വരുന്നുണ്ട്.
ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതിനാല്‍ കൂടുതല്‍ വിവരങ്ങല്‍ പുറത്തുവന്നിട്ടില്ല. 18 പ്രക്ഷോഭകരാണ് യുപിയില്‍ മാത്രം കൊല്ലപ്പെട്ടത്. ഇതില്‍ 14 പേരുടെയും ശരീരത്തില്‍ വെടിയുണ്ട തുളച്ചുകയറിയിരുന്നു. പോലീസ് വെടിവച്ചിട്ടില്ലെന്നാണ് ഡിജിപി ഒപി സിങ് പറഞ്ഞത്. എന്നാല്‍ കാണ്‍പൂരില്‍ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ഓഫീസര്‍ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം, പൗരത്വ നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന് സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. സമരം ശക്തമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ജന്ദര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ യോഗേന്ദ്ര യാദവ് ആഹ്വാനം ചെയ്തു. നിലവില്‍ പൗരത്വം നല്‍കുന്നതിന് ഒരു നിയമമുണ്ട്. അത് മതത്തിന്റെ അടിസ്ഥാനത്തിലല്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതാണ്. അത് ഭരണഘടനാ വിരുദ്ധമാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
പോലീസ് ആക്രമണത്തില്‍ കണ്ണ് നഷ്ടപ്പെട്ട ജാമിയ മില്ലിയ വിദ്യാര്‍ഥി മുഹമ്മദ് മിന്‍ഹാജുദ്ദീനെ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ സന്ദര്‍ശിച്ചു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെയും വിസി കണ്ടു.