അടിച്ചമർത്താനുറച്ച് യോഗി ആദിത്യനാഥ്, ഉത്തർ പ്രദേശിൽ പ്രക്ഷോഭകർക്കെതിരെ സർക്കാരിന്റെ നിർണായക നീക്കം!
ദില്ലി: പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാതെ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ രാജ്യമൊട്ടാകെ പ്രക്ഷോഭം പടരുകയാണ്. ദില്ലി കേന്ദ്രീകരിച്ച് ആരംഭിച്ച സമരം ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചതോടെ പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്.
പ്രക്ഷോഭങ്ങള്‍ക്കിടെ ഉത്തര്‍ പ്രദേശില്‍ നിന്ന് വന്‍ അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധ മാര്‍ച്ചുകളെ പോലീസ് ആക്രമിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അക്രമങ്ങളില്‍ ഇതുവരെ മരണസംഖ്യ 18 ആയി. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരുടെ സ്വത്ത് ഉള്‍പ്പെടെ കണ്ടുകെട്ടി സമരം അടിച്ചമര്‍ത്താനുളള നീക്കത്തിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
മരണ സംഖ്യ ഉയരുന്നു
ഉത്തര്‍ പ്രദേശില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ല എന്നാണ് ഡിജിപി ഒപി സിംഗ് അവകാശപ്പെടുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ 8 വയസ്സുകാരനായ കുട്ടി ഉള്‍പ്പെട 18 പേരാണ് ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പോലീസ് കണക്ക് പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ആണ് പോലീസിന്റെ ലാത്തിച്ചാര്‍ജ്ജിലും കല്ലേറിലും പെട്ട് എട്ട് വയസ്സ് പ്രായമുളള കുട്ടി കൊല്ലപ്പെട്ടത്.
അക്രമം അടിച്ചമർത്തുമെന്ന് യോഗി
അക്രമം അടിച്ചമര്‍ത്തും എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. എന്നാല്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കടന്നാക്രമിച്ച് യോഗിയുടെ പോലീസ് മനപ്പൂര്‍വ്വം അക്രമം സൃഷ്ടിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സംഘര്‍ഷമുളള സ്ഥലങ്ങളിലെല്ലാം ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കിയിരിക്കുകയാണ്. മാത്രമല്ല പോലീസിനെ കൂടാതെ അര്‍ധ സൈനികരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
നൂറ് കണക്കിനാളുകൾ കസ്റ്റഡിയിൽ
700ല്‍ അധികം പേര്‍ ഇതിനകം അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട് എന്നാണ് സൂചന. കരുതല്‍ നടപടികളുടെ ഭാഗമായി 600ലധികം പേരെ പോലീസ് കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്. എസ്പി എംഎല്‍എ അമിതാബ് ബാജ്‌പേയി, മുന്‍ എംഎല്‍എ കമലേഷ് തിവാരി എന്നിവര്‍ കരുതല്‍ തടങ്കലിലാണ്. കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പോലീസ് ചെക് പോസ്റ്റിന് പ്രതിഷേധക്കാര്‍ തീവെച്ചു. ഇതേത്തുടര്‍ന്ന് പോലീസ് സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
ലഖ്‌നൗവില്‍ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രി
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറ്റ് ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി യുപി തലസ്ഥാനമായ ലഖ്‌നൗവില്‍ തന്നെ തുടരുകയാണ്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുളള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കഴിഞ്ഞ ദിവസം യോഗി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമുളള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധിച്ചവരുടെ ആസ്തികള്‍ പോലീസ് കണ്ടുകെട്ടിത്തുടങ്ങി.
സ്വത്തുക്കൾ കണ്ടുകെട്ടി
പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം എന്ന് സുപ്രീം കോടതി 2018ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരമാണ് യോഗി സര്‍ക്കാരിന്റെ നടപടി. മുസഫര്‍ നഗറിലെ 50തോളം കടകള്‍ സര്‍ക്കാര്‍ സീല്‍ ചെയ്തു. കടകളുടെ പരിസര പ്രദേശങ്ങളില്‍ പ്രതിഷേധക്കാര്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നു എന്ന് ആരോപിച്ചാണ് പോലീസിന്റെ നടപടി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടുളളതാണ് സര്‍ക്കാര്‍ നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രക്ഷോഭം ശക്തിപ്പെടുന്നു
അതേസമയം ദില്ലിയിലും പശ്ചിമ ബംഗാളിലും അടക്കം പൗരത്വ നിയമത്തിന് എതിരെ സമരം ശക്തി പ്രാപിക്കുകയാണ്. അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധം സംഘടിപ്പിച്ചു. ജന്തര്‍മന്ദിറില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് സമരം നടത്തും. ജാമിയ മിലിയ വിദ്യാര്‍ത്ഥികളും സമരപാതയില്‍ തുടരുകയാണ്. രാജ്ഘട്ടില്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നാളെ പ്രതിഷേധം നടത്തും. ബംഗാളിലെ ബിജെപി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി.