കൊവിഡ് മാറിയാല്‍ ഉടന്‍ പൗരത്വ നിയമം നടപ്പാക്കും; തീരുമാനത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് അമിത് ഷാ
ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂസ് 18 ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡില്‍ നിന്ന് ആശ്വാസം ലഭിച്ചാല്‍ ഉടന്‍ പൗരത്വ നിയമ ഭേദഗതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് മുന്നോട്ടു പോവുകയാണോ അതോ പിന്‍വാങ്ങുകയാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ' അങ്ങനെ ഒരു ചോദ്യമേ ഉദിക്കുന്നില്ലെന്നും പൗരത്വ നിയമവുമായി മുന്നോട്ടു തന്നെ പോകുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണ് അതിന്റെ നടപടിക്രമങ്ങള്‍ നീട്ടിവെച്ചത്. കൊവിഡ് കുറയുന്ന ഘട്ടത്തില്‍ പൗരത്വ നിയമത്തിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും, അമിത് ഷാ പറഞ്ഞു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന അമുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സഹായിക്കുന്ന പൗരത്വ നിയമ ഭേദഗതി, 2019 ഡിസംബര്‍ 11 ന് പാര്‍ലമെന്റ് പാസാക്കുകയും അടുത്ത ദിവസം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഇതിന് കീഴിലുള്ള നിയമങ്ങള്‍ ഇനിയും രൂപീകരിക്കാത്തതിനാല്‍ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല.
വിഴുപ്പലക്കൽ തുടങ്ങി;പഞ്ചാബിൽ ഏകോപനം ഉണ്ടായില്ലെന്ന് ഹൈക്കമാൻറ്
ഈ വര്‍ഷം ജനുവരിയില്‍, പൗരത്വ നിയമ പ്രകാരം ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്ററി കമ്മിറ്റികളെ സമീപിച്ചിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തെക്കുറിച്ചുള്ള മാനുവല്‍ അനുസരിച്ച്, രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും നിയമനിര്‍മ്മാണത്തിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കണം അല്ലെങ്കില്‍ ലോക്‌സഭ, രാജ്യസഭ എന്നിവയുടെ സമിതികളില്‍ നിന്ന് അനുമതി തേടണം. പൗരത്വ നിയമം പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിനുള്ളില്‍ നിയമങ്ങള്‍ രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിയാത്തതിനാല്‍ പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് നിരവധി തവണ സമയം തേടിയിരുന്നു.
2020 ജൂണിലാണ് സമയം തേടി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ സമീപിച്ചത്. ഇതിന് ശേഷം പിന്നീട് നാല് തവണ സമയം നീട്ടി ചോദിച്ചിരുന്നു. നിയമനിര്‍മ്മാണത്തിന് കീഴിലുള്ള നിയമങ്ങള്‍ വിജ്ഞാപനം ചെയ്തതിന് ശേഷം മാത്രമേ പൗരത്വ നിയമത്തിന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ നിയമത്തിന്റെ ലക്ഷ്യം.
2019 ലാണ് പൗരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധം വക വെക്കാതെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതിന് പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനാ ലംഘനമാണെന്നും പൗരത്വത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിനൊപ്പം പൗരത്വ നിയമവും കൊണ്ടുവരുന്നത് ഇന്ത്യയിലെ മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദല്‍ഹിയില്‍ കലാപവും പൊട്ടിപ്പുറപ്പെട്ടിരുന്നു.
Recommended Video
എന്നാല്‍ നിയമം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ രാഷ്ട്രീയ വിദ്വേഷം വെച്ചുള്ള പ്രതിഷേധം എന്നായിരുന്നു അമിത് ഷാ വിശേഷിപ്പിച്ചത്. ഈ നിയമം മൂലം ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞിരുന്നു. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. പൗരത്വ നിയമത്തിനെതിരായ ഹര്‍ജികള്‍ കോടതിയിലുമെത്തിയിട്ടുണ്ട്.