ദേശീയ പൗരത്വ ബിൽ; വടക്ക് കിഴക്കിനെ വർഗീയമായി തുടച്ചു നീക്കാൻ ശ്രമം,ക്രിമിനൽ ആക്രമണമെന്ന് രാഹുൽഗാന്ധി
ദില്ലി: മോദി-അമിത് ഷാ സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ വര്‍ഗ്ഗീയമായ തുടച്ചുനീക്കലിനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ ആക്രമണമാണ് പൗരത്വഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബിജെപിക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ശബ്ദത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിക്കുന്നു. ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം വന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലോക്സഭയിൽ ദേശീയ പൗരത്വ ഭേദഗതി ബിൽ പാസായത്.
ഇന്ന് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കും. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ബിൽ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം, ബില്ലിനെതിരെ പരമാവധി വോട്ട് സമാഹരിക്കാൻ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ശ്രമം തുടങ്ങി. ബിൽ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ പർട്ടികളും രാജ്യസഭ അംഗങ്ങൾക്ക് വിപ്പുനൽകിയിട്ടുണ്ട്.
The CAB is a attempt by Modi-Shah Govt to ethnically cleanse the North East. It is a criminal attack on the North East, their way of life and the idea of India.
— Rahul Gandhi (@RahulGandhi) December 11, 2019
I stand in solidarity with the people of the North East and am at their service.https://t.co/XLDNAOzRuZ
Recommended Video
ബിജെപിയുടെ പ്രഖ്യാപിത അജണ്ടകളിൽ പ്രധാനപ്പെട്ടതാണ് പൗരത്വഭേഭഗതി ബിൽ. നിലവിലുള്ള സാഹചര്യത്തിൽ രാജ്യസഭയിൽ ബിൽ പാസാക്കാൻ വേണ്ട ഭൂരിപക്ഷം ഭരണപക്ഷത്തിന് ഇല്ല. എന്നാൽ ബിൽ രാജ്യസഭ കടത്താനുള്ള പിന്തുണ സർക്കാരിന് മറ്റ് ചെറുപാർട്ടികളിൽ നിന്നു ലഭിക്കും. ബിൽ പാസാവാൻ 121 പേരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിയുടെ 83 സീറ്റടക്കം എൻഡിഎയ്ക്ക് നിലവിൽ 105 അംഗങ്ങളുടെ വോട്ട് ലഭിക്കും.