പൗരത്വ ബില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം; ബംഗ്ലാദേശിന് ആശങ്ക വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
ദില്ലി: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദ് ചെയ്തില്‍ മറ്റ് കാര്യങ്ങള്‍ ഇല്ലെന്ന് വിദേശമന്ത്രാലയം. സന്ദർശനം റദ്ദാക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരണം നൽകിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.പൗരത്വ ബില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. ഇതില്‍ ബംഗ്ലാദേശിന് ആശങ്ക വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ സർക്കാരിനു കീഴിൽ മതപരമായ പീഡനങ്ങൾ ന്യൂനപക്ഷങ്ങള്‍ നേരിടുന്നില്ല. എന്നാല്‍ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിൽ അഭയം തേടിയ കുടിയേറ്റക്കാർ അത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടവരാണ്.ബംഗ്ലാദേശിലെ ഇപ്പോഴത്തെ സർക്കാർ അവരുടെ ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് അവിടെ താമസിക്കുന്ന ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഇരു രാജ്യങ്ങളിലെയും നേതാക്കൾ പറഞ്ഞതുപോലെ, "ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിന്‍റെ സുവര്‍ണകാലഘട്ടമാണിതെന്നും." രവീഷ് കുമാര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് അബ്ദുള്‍ മോമന്‍ ഇന്ത്യയിലേക്കുള്ള യാത്ര റെദ്ദ് ചെയ്തത്. 12 മുതല്‍ 14 വരെയായിരുന്നു അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്. ചരിത്രപരമായ സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ എങ്കിലും മതേതരത്വത്തിന്‍റെ പാരമ്പര്യം ദുര്‍ബലപ്പെടാമെന്നും അത് ഇരുരാജ്യങ്ങളുടേയും ബന്ധത്തെ ബാധിക്കുമെന്നും മോമന്‍ പറഞ്ഞിരുന്നു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള പാക് പ്രധാനമന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസ്താവനകളെല്ലാം അനാവശ്യമാണെന്ന് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിനേക്കാൾ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് ഇമ്രാന്‍ ഖാന്‍ ശ്രദ്ധിക്കണമെന്നും രവീഷ് കുമാര്‍ പറഞ്ഞു. .