പിഎംഎഐ വീടുകൾ കുടിയേറ്റ തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകും; സൗജന്യ റേഷൻ വിതരണം നീട്ടാനും തിരുമാനം
ദില്ലി; പ്രധാൻ മന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള വീടുകൾ കുടിയേറ്റ തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകാൻ കേന്ദ്ര മന്ത്രിസഭ യോഗത്തിൽ അംഗീകാരം. 1.08 ലക്ഷത്തോളം റെഡി-ടു-ലിവ് വീടുകൾ നൽകാനാണ് തിരുമാനമായത്. കൂടാതെ പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന നവംബർ വരെ നീട്ടാനുള്ള തിരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
1.49 ലക്ഷം കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ 81 കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പദ്ധതി മൂന്ന് മാസത്തേക്ക് നീട്ടാൻ തിരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. കർഷകർക്കായി ഒരു ലക്ഷം കോടിയുടെ കാർഷിക ഫണ്ട് രൂപീകരിച്ചതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. ഇതുവഴി സ്വകാര്യ നിക്ഷേപങ്ങൾ ഗ്രാമങ്ങലിലേക്ക് നേരിട്ട് എത്തുവാനും കർഷകർക്ക് അതിന്റെ ഗുണഫലങ്ങൾ ലഭിക്കുവാനും സാധിക്കും. ഇതുവരെ 75 ലക്ഷം കർഷകർക്കാണ് സർക്കാർ കിസാൻ ക്രെഡിറ്റ് കാർഡ് നൽകിയത്, ഇത് 2.5 കോടി കർഷകർക്ക് നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് 24 ശതമാനം അടയ്ക്കാനുള്ള തിരുമാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് വരെ അടയ്ക്കുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 15,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്കാണ് ഇത് ബാധകം.പൊതുമേഖല ഇൻഷുറൻസ് കമ്പനികളായ ഓറിയന്റൽ ഇൻഷുറൻസ് , നാഷണൽ ഇൻഷുറൻസ് , യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയുടെ മൂലധനനിക്ഷേപം 12450 കോടിയായി വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രിസഭ അനുമതി നല്കി