ആംബുലൻസിന് വഴി നൽകിയില്ലെങ്കിൽ 10000 രൂപ പിഴ, ഹെൽമറ്റില്ലെങ്കിൽ 1000 രൂപ, അമിത വേഗത്തിന് പിഴ 2000
ദില്ലി: ട്രാഫിക് നിയമലംഘനത്തിന് കർശന നടപടികൾ നിർദ്ദേശിക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി. ആംബുലൻസ് അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ 10000 രൂപ പിഴയീടാക്കുന്നതടക്കം കർശന നിർദ്ദേശങ്ങളാണ് നിയമഭേദഗതിയിലുള്ളത്.
കരുത്തും സ്വകാര്യ അഹങ്കാരവുമാണ് ജയരാജേട്ടൻ; പി ജയരാജനെ പുകഴ്ത്തി വീണ്ടും പിജെ ആർമി, കുറിപ്പ്
18 സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് മന്ത്രിമാരുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് ബില്ലിലെ നിർദ്ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക, പ്രായപൂർത്തായാകാതെ വാഹനം ഓടിക്കുക. അമിത വേഗം തുടങ്ങിയ നിയമലംഘനങ്ങൾക്ക് കർശന നടപടികളാണ് ബിൽ ശുപാർശ ചെയ്യുന്നത്. കഴിഞ്ഞ ലോക്സഭയിൽ ബിൽ പാസായിരുന്നെങ്കിലും രാജ്യസഭയിൽ ചർച്ച പൂർത്തിയാകുന്നതിന് മുമ്പെ ലാപ്സാവുകയായിരുന്നു.
അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചില്ലെങ്കിൽ 10000 രൂപയാണ് പിഴ ഈടാക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയതിന് ശേഷവും വാഹനം ഓടിച്ചാൽ 10,000 രൂപയാണ് പിഴയീടാക്കുക. അമിത വേഗത്തിൽ വാഹനം ഓടിച്ചാൽ 1000 മുതൽ 2000 രൂപ വരെ പിഴയീടാക്കും. നിലവിൽ 400 രൂപയാണ് അമിത വേഗത്തിന് പിഴ. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 1000 രൂപ പിഴയീടാക്കുന്നതിനൊപ്പം 3 മാസത്തേയ്ക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനും നിർദ്ദേശമുണ്ട്.
പ്രായപൂർത്തായകാത്തവർ വാഹനം ഓടിക്കുകയോ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കും, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും. മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000 രൂപയാണ് പിഴയീടാക്കുക. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴ 100ൽ നിന്നും 500 രൂപയാക്കി ഉയർത്തും.
ലൈസൻസില്ലാതെ വാഹനം ഓടിക്കുകയോ, അനധികൃത വാഹനങ്ങൾ ഓടിക്കുകയോ ചെയ്താൽ 5000 രൂപയാണ് പിഴ. അപകടരവും അശ്രദ്ധയോടുമുള്ള ഡ്രൈവിംഗിന് പിഴ 1000ൽ നിന്നും 5000 രൂപയാക്കി ഉയർത്തും. വാഹനത്തിൽ അമിത ഭാരം കയറ്റിയാൽ 20,000 രൂപ പിഴയീടാക്കും. സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ പിഴ 100ൽ നിന്നും 1000 രൂപയാക്കി ഉയർത്തി. നിയമപാലകർ തന്നെ നിയമം ലംഘിച്ചാൽ നിലവിലുള്ളതിന്റെ ഇരട്ടിത്തുകയാകും പിഴയൊടുക്കേണ്ടി വരിക. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് നിയമസംരക്ഷണവും ഉറപ്പ് വരുത്തും.